തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: സർക്കാർ സംവിധാനങ്ങളെ ചികിത്സയ്ക്ക് സജ്ജമാക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സാ സഹായത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെ സജ്ജമാക്കാന്‍ നിര്‍ദേശിച്ചു.
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സാ സഹായത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെ സജ്ജമാക്കാന്‍ നിര്‍ദേശിച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു.
പൊള്ളലേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തണം. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. ഇത് മോണിറ്റര്‍ ചെയ്യാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യൂ, ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മരണമടഞ്ഞവരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.