തൃശ്ശൂർ വെടിക്കെട്ടപകടം ; ശാസ്ത്രീയ പരിശോധനകൾ ഇന്ന്, ഭൗതികാവശിഷ്ടങ്ങൾ തിരിച്ചറിയൽ വെല്ലുവിളിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

മുണ്ടത്തിക്കോടിനെ നടുക്കിയ വെടിക്കെട്ടപകടത്തിൽ മരിച്ചവരെ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകൾ നടത്തും. സ്ഫോടനത്തിൽ ചിതറിത്തെറിച്ച ഭൗതികാവശിഷ്ടങ്ങൾ തിരിച്ചറിയുന്നത് വലിയ വെല്ലുവിളിയാണെന്ന്

 

 തൃശ്ശൂർ: മുണ്ടത്തിക്കോടിനെ നടുക്കിയ വെടിക്കെട്ടപകടത്തിൽ മരിച്ചവരെ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകൾ നടത്തും. സ്ഫോടനത്തിൽ ചിതറിത്തെറിച്ച ഭൗതികാവശിഷ്ടങ്ങൾ തിരിച്ചറിയുന്നത് വലിയ വെല്ലുവിളിയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. മൃതദേഹങ്ങൾ വേർതിരിച്ചറിയാൻ ഉടൻ തന്നെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഏഴുപേരുടെ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേരെ മാത്രമാണ് നിലവിൽ തിരിച്ചറിയാനായത്. 13 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.

സ്ഫോടനം നടന്ന മുണ്ടത്തിക്കോട് ഇന്ന് ഫോറൻസിക് വിദഗ്ധർ വിശദമായ പരിശോധന നടത്തും. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനായി കെഡാവർ നായ്ക്കളെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. അപകടകാരണം വ്യക്തമാകേണ്ടത് അത്യാവശ്യമാണെന്നും സ്ഫോടകവസ്തു വിഭാഗം പെസോ ഉദ്യോഗസ്ഥർ ഇന്ന് പരിശോധനയ്ക്കെത്തുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. തുടർച്ചയായ പൊട്ടിത്തെറികളാണ് ഉണ്ടായതെന്നും അതിന്റെ ആഘാതത്തിൽ നിന്നും തങ്ങൾ ഇനിയും മുക്തരായിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു. സ്ഫോടനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.