തൃശൂർ വെടിക്കെട്ട് സ്‌ഫോടനം അതി ദാരുണം’ – പരിക്കേറ്റവർ എത്രയും വേ ഗം സുഖം പ്രാപിക്കട്ടെ; മമ്മൂട്ടി
കൊച്ചി: തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ പ്രതികരിച്ച് മമ്മൂട്ടി. ഞെട്ടലോടെയാണ് വാർത്ത കേട്ടതെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തോടൊപ്പമാണെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
‘തൃശൂരിൽ നടന്ന അതി ദാരുണമായ സംഭവം ഞെട്ടലോടെയാണ് കേട്ടത്. എന്റെ മനസ് മരിച്ചവരുടെ കുടുംബത്തോടൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു’, എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. ഇന്ന് വൈകിട്ട് 3.30 ഓടെയാണ് സ്‌ഫോടനം നടന്നത്. സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവനമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. ലൈസന്‍സിയായ സതീഷിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
13 പേരുടെ മരണം നിലവില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന വിവരമാണ് പുറത്ത് വരുന്നത്. പതിമൂന്ന് പേര്‍ ചികിത്സയിലാണ്. ഇവരില്‍ അഞ്ച് പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഒരാള്‍ വെന്‍റിലേറ്ററിലാണ്. നിർമാണ ശാലയില്‍ 40ഓളം പേര്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം. 5 ഏക്കറിലായി 8 വെടിപ്പുരകളാണ് ഉണ്ടായിരുന്നത്. ഇതിൽ 5 പുരകൾ പൂർണമായി കത്തി നശിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.