വിദ്യാര്‍ത്ഥിനികള്‍ക്ക് എല്ലാ മാസവും മൂന്ന് ദിവസം ആര്‍ത്തവ അവധി ; മാറ്റിനിര്‍ത്താതെ സൗകര്യമൊരുക്കലാണ് വേണ്ടതെന്ന് ഉമാ തോമസ് എംഎല്‍എ

ആര്‍ത്തവം ദൈവികമായി സ്ത്രീകള്‍ക്ക് ലഭിച്ച കാര്യമാണ്.

 

കൗമാരക്കാര്‍ പഠിക്കുന്ന സമയത്ത് വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപങ്ങളുണ്ടാകാനും സാധ്യതയുണ്ട്.

വിദ്യാര്‍ത്ഥിനികള്‍ക്ക് എല്ലാ മാസവും മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കുന്നതില്‍ പ്രതികരണവുമായി തൃക്കാക്കര എംഎല്‍എ ഉമാ തോമസ്. ആര്‍ത്തവം സ്ത്രീകള്‍ക്ക് ദൈവികമായി ലഭിച്ച കാര്യമാണെന്നും അത് മാറ്റിനിര്‍ത്തേണ്ട ഒന്നല്ലെന്നും ഉമാ തോമസ് പറഞ്ഞു. ആര്‍ത്തവ അവധി നല്‍കുമ്പോള്‍ കൗമാരക്കാര്‍ക്കിടയില്‍ വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപിക്കപ്പെടാനും സാധ്യതയുണ്ടെന്നും കുട്ടികളെ മാറ്റി നിര്‍ത്തുന്നതിന് പകരം അവര്‍ക്ക് സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും ഉമാ തോമസ് പറഞ്ഞു

'ആര്‍ത്തവ അവധിയെക്കുറിച്ച് പറഞ്ഞതില്‍ എനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. ആര്‍ത്തവം ദൈവികമായി സ്ത്രീകള്‍ക്ക് ലഭിച്ച കാര്യമാണ്. അത് മാറ്റിനിര്‍ത്തേണ്ട കാര്യമൊന്നുമല്ല. ഇത് ആരെങ്കിലും അറിഞ്ഞെങ്കില്‍ എന്നതല്ല. കൗമാരക്കാര്‍ പഠിക്കുന്ന സമയത്ത് വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപങ്ങളുണ്ടാകാനും സാധ്യതയുണ്ട്. കുട്ടികള്‍ക്ക് സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് നാം ചെയ്യേണ്ടത്. അടുത്ത ദിവസം ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ആര്‍ത്തവ അവധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപിക്കാന്‍ പദ്ധതിയുണ്ട്. ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്നാണ് പറഞ്ഞിട്ടുളളത്. അതുകൊണ്ടുതന്നെ ചര്‍ച്ച ചെയ്യുമ്പോള്‍ നല്ല വശങ്ങളും ചീത്ത വശങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുകയുളളു.' ഉമാ തോമസ് പറഞ്ഞു.