ബി.ജെ.പിയെ മുൻനിർത്തി ഭീഷണിയും വിലപേശലും നടത്തേണ്ട, വല്ലതും കിട്ടുമെങ്കിൽ വാങ്ങിയെടുത്താൽ മതി : ഹൈബി ഈഡൻ
കൊച്ചി: തെരഞ്ഞെടുപ്പിന് ശേഷം കത്തോലിക്കാ സഭക്കും മെത്രാന്മാർക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച പി.സി. ജോർജിനും ഷോൺ ജോർജിനുമെതിരെ ഹൈബി ഈഡൻ. ബി.ജെ.പിയെ മുൻനിർത്തി ഭീഷണിയും വിലപേശലും നടത്തേണ്ടെന്നും ബി.ജെ.പിയിൽനിന്ന് വല്ലതും കിട്ടുമെങ്കിൽ വാങ്ങിയെടുത്താൽ മതിയെന്നുമാണ് പി.സി. ജോർജിനും ഷോൺ ജോർജിനും ഹൈബി ഈഡൻ മറുപടി നൽകി. ക്രൈസ്തവരെയും മുസ്‌ലിങ്ങളെയും തമ്മിൽ തല്ലിക്കാനുള്ള ബി.ജെ.പിയുടെ ക്വട്ടേഷൻ ഏറ്റെടുത്തവരാണ് പി.സിയും ഷോൺ ജോർജുമെന്ന് ഹൈബി ഈഡൻ ആരോപിച്ചു.
പരാജയ ഭീതിയിൽ വിറളി പൂണ്ടാണ് കത്തോലിക്കാ സഭക്കും മെത്രാന്മാർക്കുമെതിരെ ഇവർ നിരന്തരം അധിക്ഷേപം ഉന്നയിക്കുന്നത്. ബി.ജെ.പി ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടും ഇതാണോയെന്ന് അറിയാൻ താൽപര്യമുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു. എഫ്.സി.ആർ.എ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് സഭക്ക് അകത്തും പുറത്തും കോൺഗ്രസ് നടത്തിയത്. ബിൽ മാറ്റി വെക്കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ബി.ജെ.പി സർക്കാർ രാജ്യത്ത് ന്യൂനപക്ഷ വേട്ട തുടരുകയാണ്. ക്രൈസ്തവർക്ക് കേരളത്തിൽ ജീവിക്കാൻ രാജീവ് ചന്ദ്രശേഖറിൻറെയോ ബി.ജെ.പിയുടെയോ ഔദാര്യം ആവശ്യമില്ല. ക്രൈസ്തവ സ്ഥാപനങ്ങളെയും മാധ്യമസ്ഥാപനങ്ങളെയും ആക്രമിക്കാൻ ശ്രമിച്ചാൽ ഞങ്ങൾ സംരക്ഷണം കൊടുക്കുമെന്നും ഹൈബി ഈഡൻ പറഞ്ഞു. കേരളത്തിൽ ഒരു സീറ്റ് പോലും ഇല്ലാത്ത പാർട്ടി ദേശീയതലത്തിലെ അധികാരത്തിൻറെ ഹുങ്കിൽ ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. മുസ്‌ലിം-ക്രൈസ്തവ വിഭജനവും വർഗീയതയും ആളിക്കത്തിക്കാൻ ശ്രമിക്കുന്നവരാണ് പി.സിയും ഷോൺ ജോർജും.
ഷോൺ ജോർജ് കുറെ നാളായി ക്രൈസ്തവ സഭകളെ പറ്റിക്കുകയാണ്. ഡൽഹിയിൽ അമിത് ഷായുടെയും മോദിയുടെയും വിരുന്നിൽ ഏതാനും മതമേലധ്യക്ഷന്മാരെ എത്തിച്ചിട്ട് അതിൻറെ ആനുകൂല്യം പറ്റുകയാണ് ഷോൺ ചെയ്യുന്നത്. മുനമ്പം വിഷയത്തിലും ക്രൈസ്തവരെ കബളിപ്പിച്ചു. നന്ദി മോദി എന്നു പറഞ്ഞ് ബി.ജെ.പിയെ സുഖിപ്പിക്കുകയും ക്രൈസ്തവരെ കബളിപ്പിക്കുകയുമാണ് ഷോൺ അടക്കമുള്ളവർ ചെയ്തത്. ബി.ജെ.പിയുടെ കരുണയിൽ ജീവിക്കേണ്ടവരാണ് ക്രൈസ്തവരെന്ന ധാരണ പരത്താനുള്ള ശ്രമം കൈയിൽ വച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. എഫ്.സി.ആർ.എ ദേദഗതി ബിൽ പിൻവലിക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യു.ഡി.എഫിന് വോട്ട് ചെയ്യാൻ പറഞ്ഞതായി ജോർജ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ‘മര്യാദയാണോ കാണിച്ചത്. അതുപറയാൻ അയാൾക്കെന്താണ് അവകാശം?. പൂഞ്ഞാറിലെ സ്ഥാനാർഥികളിൽ സഭക്ക് എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടെങ്കിൽ അതു ഞാനാണ്. എന്ത് കിട്ടിയിട്ടാണു നാണംകെട്ടവർ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് പറയുന്നത്?. സഭയെയും മെത്രാന്മാരെയും തള്ളിപ്പറയേണ്ടിവരും. ബോധവും വിവരവുമില്ലാത്തവരാണ് അവർ’ രോഷാകുലനായി ജോർജ് പറഞ്ഞു. ‘എഫ്.സി.ആർ.എ ബിൽ വരും. വിദേശത്തുനിന്ന് പണം വാങ്ങുന്നതിന്റെ കണക്ക് നൽകിയാൽ എന്താണ് കുഴപ്പം?. എന്നിട്ടും കത്തോലിക്ക സഭയല്ലേ, ക്രിസ്ത്യാനിയല്ലേ എന്നു വിചാരിച്ച് എന്തു കണക്ക് തന്നാലും അപ്രൂവ് ചെയ്യാമെന്ന് അമിത് ഷാ അവരോടു പറഞ്ഞതാണ്. എന്നിട്ടും എന്തിനാണ് ഇവന്മാർ കുരയ്ക്കുന്നത്?. ദീപിക പത്രം വായിക്കുന്നവനു വട്ടാണ്. മെത്രാന്മാരല്ല സഭ. ഇവർ പറയുന്നത് മുഴുവൻ കേട്ടുനിൽക്കാനാവില്ല. മെത്രാന്മാർ ഊളത്തരം കൊണ്ടുനടക്കരുത്. ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട. പണ്ടായിരുന്നു മെത്രാനും കുത്രാനും പറയുന്നവർക്ക് ജനം വോട്ട് ചെയ്തിരുന്നത്. ഇപ്പോൾ അതിന് ആരെയും കിട്ടില്ലെന്നും’ ജോർജ് പറഞ്ഞിരുന്നു.