ആഗ്രഹിച്ചതും പ്രവര്‍ത്തനം തുടങ്ങിയതും കൊടുങ്ങല്ലൂരാണെങ്കിലും ഗുരുവായൂരാണ് നിയോഗം ; കൂടെയുണ്ടാകണമെന്ന് ബി ഗോപാലകൃഷ്ണന്‍

തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലാണ് ഗുരുവായൂര്‍ നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്നത്.

 

അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന് ഗുരുവായൂരില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത്

ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നതോടെ ഗുരുവായൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ബി ഗോപാലകൃഷ്ണന്‍ മത്സരിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചായിരുന്നു ഗോപാലകൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍. അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന് ഗുരുവായൂരില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത്. ആഗ്രഹിച്ചതും പ്രവര്‍ത്തനം തുടങ്ങിയതും കൊടുങ്ങല്ലൂരാണെങ്കിലും ഗുരുവായൂരാണ് നിയോഗമെന്നും കൂടെയുണ്ടാകണമെന്നും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ന്നാ പിന്നെ മ്മക്ക് അങ്ങട് തുടങ്ങാല്ലേ..?
ആഗ്രഹിച്ചതും പ്രവര്‍ത്തനം തുടങ്ങി വച്ചതും മധ്യകേരളത്തിന്റെ കാവി കോട്ടയായ കൊടുങ്ങല്ലൂര്‍ എങ്കിലും.. കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹവുമായി നിയോഗം ഹിന്ദുവിന്റെ പുണ്യഭൂമി ഗുരുവായൂരിലേക്ക്.. കൂടെ ഉണ്ടാവണം എന്നും കട്ടക്ക് കൂടെ നില്‍ക്കുന്ന ചങ്കുകള്‍... എന്നാണ് ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലാണ് ഗുരുവായൂര്‍ നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്നത്. സിപിഐഎമ്മിന്റെ എന്‍ കെ അക്ബറാണ് ഗുരുവായൂര്‍ മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ. 77,072 വോട്ടുകളായിരുന്നു എന്‍ കെ അക്ബറിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ എന്‍ എ ഖാദറിന് 58,804 വോട്ട് ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ദിലീപ് നായര്‍ക്ക് 6294 വോട്ടുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.