തൃശ്ശൂരിൽ  ഡോക്ടറുടെ 20 പവൻ സ്വർണം കവർന്ന് മോഷ്ടാക്കൾ രക്ഷപ്പെട്ടത് മറ്റൊരു ഡോക്ടറുടെ ബൈക്കും കവർന്ന്

ഗവ. മെഡിക്കൽകോളേജ് ഹോസ്റ്റലിൽനിന്ന് പിജി ഡോക്ടറുടെ ഇരുപതു പവൻ സ്വർണം കവർന്നു. ശിശുരോഗവിഭാഗം പിജി ഡോക്ടറായ ശ്രേയാ പോളിന്റെ സ്വർണാഭരണങ്ങളാണ് കവർന്നത്. ഞായറാഴ്ച പുലർച്ചേയായിരുന്നു മോഷണം.

 

തൃശ്ശൂർ : ഗവ. മെഡിക്കൽകോളേജ് ഹോസ്റ്റലിൽനിന്ന് പിജി ഡോക്ടറുടെ ഇരുപതു പവൻ സ്വർണം കവർന്നു. ശിശുരോഗവിഭാഗം പിജി ഡോക്ടറായ ശ്രേയാ പോളിന്റെ സ്വർണാഭരണങ്ങളാണ് കവർന്നത്. ഞായറാഴ്ച പുലർച്ചേയായിരുന്നു മോഷണം.

രണ്ടുപേരാണ് മോഷണത്തിനു പിന്നിലെന്നാണ് സംശയം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മുഖം മറച്ചാണ് മോഷ്ടാക്കൾ ഹോസ്റ്റലിലെത്തിയത്. ഹോസ്റ്റലിന്റെ പൂട്ടുതകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ അലമാര കുത്തിത്തുറന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്. വെള്ള വസ്ത്രം ധരിച്ചെത്തിയ മോഷ്ടാക്കൾ മറ്റൊരു കളറിലുള്ള വസ്ത്രം ധരിച്ചാണ് പുറത്തു വരുന്നത്.

മറ്റൊരു പിജി ഡോക്ടറുടെ ബൈക്ക് മോഷ്ടിച്ചാണ് ഇവർ മെഡിക്കൽ കോളേജ് വിട്ടത്. ഓർത്തോ വിഭാഗത്തിലെ പിജി ഡോക്ടർ രോഹന്റെ ബൈക്കാണ് മോഷ്ടിച്ചത്. മോഷണം നടക്കുമ്പോൾ ഡോ. ശ്രേയാ പോൾ സ്വന്തം വീട്ടിലായിരുന്നു. ഞായറാഴ്ച ഹോസ്റ്റലിൽ സുരക്ഷാ ഉദ്യോഗസ്ഥരും ഇല്ലായിരുന്നു. സംഭവത്തെക്കുറിച്ച് മെഡിക്കൽകോളേജ് പോലീസ് അന്വേഷണമാരംഭിച്ചു. സ്വന്തം വാഹനത്തിലല്ലാതെ എത്തിയ മോഷ്ടാക്കൾ പരിസരത്ത് എവിടെയെങ്കിലും താമസിച്ചിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മോഷണംപോയ ബൈക്ക് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.