പ്രേംകുമാര്‍ പറഞ്ഞതില്‍ സത്യവും വസ്തുതയും ഉണ്ട്, സിനിമാ സംഘടനകള്‍ അന്ന് വാക്കുകൊണ്ട് പോലും പിന്തുണച്ചില്ല: വിനയന്‍

 

തൂമ്പാപ്പണിക്കു വരുന്ന കൂലിപ്പണിക്കാരനോടു പോലും നാളെ മുതല്‍ നീ വരണ്ട എന്നു പറഞ്ഞാണല്ലോ നമ്മള്‍ ഒഴിവാക്കാറുള്ളത്.

 

കറിവേപ്പില എടുത്തു പുറത്തിടുന്ന പോലെ ഒഴിവാക്കികൊണ്ട് മാധ്യമങ്ങളിലൂടെ പുതിയ ആളെ നിയമിച്ച വാര്‍ത്ത കൊടുക്കുകയാണ് സാംസ്‌കാരിക വകുപ്പ് ചെയ്തതതെന്നും അദ്ദേഹം പറഞ്ഞു.

നടന്‍ പ്രേംകുമാറിന് പിന്തുണയുമായി സംവിധായകന്‍ വിനയന്‍. പ്രേംകുമാര്‍ പറഞ്ഞതില്‍ സത്യവും വസ്തുതയും ഉണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ വമ്പന്‍മാര്‍ ഒക്കെ ചെയ്തതിലും ഭംഗിയായി പ്രേംകുമാര്‍ ഭരണം നടത്തിയെന്നും വിനയന്‍ പറഞ്ഞു.

വിവാദങ്ങള്‍ക്കൊന്നും ഇടം കൊടുക്കാതെ ചിട്ടയോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിച്ച പ്രേം കുമാറിനോട് ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടായിരുന്നു എന്ന് അന്നു തന്നെ താന്‍ പറഞ്ഞിരുന്നുവെന്നും വിനയന്‍ പറഞ്ഞു. തൂമ്പാപ്പണിക്കു വരുന്ന കൂലിപ്പണിക്കാരനോടു പോലും നാളെ മുതല്‍ നീ വരണ്ട എന്നു പറഞ്ഞാണല്ലോ നമ്മള്‍ ഒഴിവാക്കാറുള്ളത്. അല്ലെങ്കില്‍ പിറ്റേ ദിവസം കിളക്കാന്‍ വരുമ്പോള്‍ പറയാതെ വേറൊരുത്തനേ വച്ചെന്നു കണ്ടാല്‍ അവന്‍ വഴക്കുണ്ടാക്കുമെന്നും വിനയന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വിനയന്‍ പ്രതികരണം നടത്തിയത്.

പ്രേംകുമാറിന് കൂടെ ജോലിചെയ്ത സഹപ്രവര്‍ത്തകരോട് യാത്ര ചോദിക്കാന്‍ പോലും അവസരം നല്‍കാതെ. കറിവേപ്പില എടുത്തു പുറത്തിടുന്ന പോലെ ഒഴിവാക്കികൊണ്ട് മാധ്യമങ്ങളിലൂടെ പുതിയ ആളെ നിയമിച്ച വാര്‍ത്ത കൊടുക്കുകയാണ് സാംസ്‌കാരിക വകുപ്പ് ചെയ്തതതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നടന്‍ പ്രേംകുമാര്‍ പറഞ്ഞതില്‍ സത്യവും വസ്തുതയും ഉണ്ട്. ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ വമ്പന്‍മാര്‍ ഒക്കെ ചെയ്തതിലും ഭംഗിയായി അതിന്റെ ഭരണം നടത്തുകയും വിവാദങ്ങള്‍ക്കൊന്നും ഇടം കൊടുക്കാതെ ചിട്ടയോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേംകുമാറിനോട് ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടായിരുന്നു എന്ന് അന്നു തന്നെ ഞാന്‍ പറഞ്ഞിരുന്നു.

തൂമ്പാപ്പണിക്കു വരുന്ന കൂലിപ്പണിക്കാരനോടു പോലും നാളെ മുതല്‍ നീ വരണ്ട എന്നു പറഞ്ഞാണല്ലോ നമ്മള്‍ ഒഴിവാക്കാറുള്ളത്. അല്ലെങ്കില്‍ പിറ്റേ ദിവസം കിളക്കാന്‍ വരുമ്പോള്‍ പറയാതെ വേറൊരുത്തനേ വച്ചെന്നു കണ്ടാല്‍ അവന്‍ വഴക്കുണ്ടാക്കും.പക്ഷേ പ്രേം കുമാറിന് കൂടെ ജോലിചെയ്ത സഹപ്രവര്‍ത്തകരോട് യാത്ര ചോദിക്കാന്‍ പോലും അവസരം നല്‍കാതെ കറിവേപ്പില എടുത്തു പുറത്തിടുന്ന പോലെ ഒഴിവാക്കികൊണ്ട് മാദ്ധ്യമങ്ങളിലൂടെ പുതിയ ആളെ നിയമിച്ച വാര്‍ത്ത കൊടുക്കുകയാണ് സാംസ്‌കാരിക വകുപ്പ് ചെയ്തത്.

ഞാനൊരു സാധാരണ കലാകാരനല്ലേ വിനയേട്ടാ. നമുക്കു വലിയ പേരും പത്രാസും ഒന്നും ഇല്ലല്ലോ. പക്ഷേ അപമാനിക്കാന്‍ മാത്രം തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. എന്നാണ് അന്നു പ്രേംകുമാര്‍ പറഞ്ഞത്. അതില്‍ എല്ലാമുണ്ട്. ഇതിഹാസങ്ങളേം കോട്ടിട്ട പൌരപ്രമുഖരേം മാത്രമല്ല കഴിവുള്ള കലാകാരന്മാര്‍ക്കും സാധാരണക്കാര്‍ക്കും അവരര്‍ഹിക്കുന്ന വിലകൊടുക്കണം. അതാണു ജനാധിപത്യം. മറിച്ചു ചെയ്യുന്നതിനാണ് സ്വജന പക്ഷപാതമെന്നു പറയുന്നത്. മലയാള സിനിമാ സംഘടനകള്‍ ഒന്നും ഒരു വാക്കു കൊണ്ടു പോലും അന്ന് നടന്‍ പ്രേം കുമാറിനെ സപ്പോര്‍ട്ട് ചെയ്തില്ല എന്ന കാര്യവും ഇവിടെ ഓര്‍ത്തു പോകുന്നു.