കെഎസ്യുവിന് എതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് നൗഷാദ് അലി എംഎല്‍എ

വിമര്‍ശിക്കുന്നവര്‍ മലര്‍ന്നുകിടന്ന് തുപ്പുകയും ഇരിക്കുന്ന കൊമ്പ് മുറിക്കുകയുമാണ് ചെയ്യുന്നത്.

 

മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ ഒറ്റപ്പെടുമെന്നും നൗഷാദ് അലി പറഞ്ഞു

കെഎസ്യുവിന് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമര്‍ശത്തില്‍ ന്യായീകരണവുമായി കെ പി നാഷാദ് അലി എംഎല്‍എ. കെഎസ്യുവിന് എതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് നൗഷാദ് അലി പറഞ്ഞു. പ്ലീഡര്‍ നിയമനം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് മന്ത്രിസഭയാണ്. 

മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ ഒറ്റപ്പെടുമെന്നും നൗഷാദ് അലി പറഞ്ഞു. ഇത്തരം വിമര്‍ശനങ്ങള്‍ ഒരു ചലനവും ഉണ്ടാക്കില്ല. വിമര്‍ശിക്കുന്നവര്‍ മലര്‍ന്നുകിടന്ന് തുപ്പുകയും ഇരിക്കുന്ന കൊമ്പ് മുറിക്കുകയുമാണ് ചെയ്യുന്നത്. ഇതിന്റെ പരിണിത ഫലം രാഷ്ട്രീയ ആത്മഹൂതിയായിരിക്കും. ചില കോണുകളില്‍ നിന്ന് ഉണ്ടാകുന്ന അപസ്വരങ്ങള്‍ വികട സരസ്വതിയായി കാണാമെന്നും നാഷാദ് അലി പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെഎസ്യുവിന് എതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശമുണ്ടായത്. ഗവ. പ്ലീഡറായി സജീവ ആര്‍എസ്എസ് ബന്ധമുള്ള വ്യക്തിയെ നിയമിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു വിമര്‍ശനം. തിരുവനന്തപുരത്തെ കെഎസ്യുവാണോ പ്ലീഡറെ നിയമിക്കുന്നത് എന്നായിരുന്നു സതീശന്‍ ചോദിച്ചത്. കെഎസ്യുവിന് പ്ലീഡര്‍ നിയമനത്തില്‍ എന്ത് കാര്യമെന്നും സതീശന്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ സതീശനെതിരെ തുറന്നടിച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തുവരികയും ചെയ്തിരുന്നു.