മാധ്യമങ്ങള്‍ ഇതുപോലെ വേട്ടയാടിയ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല, എല്ലാം കുറ്റങ്ങള്‍ മാത്രമാണ് പറഞ്ഞത് ; വെള്ളാപ്പള്ളി നടേശന്‍

ഇടതുപക്ഷം തരിപ്പണമായെന്നും അത് അംഗീകരിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു

 

ഒരുപാട് നല്ല കാര്യങ്ങള്‍ പിണറായി ചെയ്തു. പലതും അറിയിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല', വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മുഖ്യമന്ത്രി ആരെന്ന് അറിയാന്‍ കാത്തിരിക്കാമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വേവോളം കാത്തിരുന്നുവെന്നും ഇനി ആറോളം കാത്തിരിക്കാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇന്നോ നാളെയോ പ്രഖ്യാപനം വരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അത് പറയാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

'ആരായാലും അവര്‍ പ്രഖ്യാപിക്കുന്നത് നമ്മള്‍ സ്വീകരിക്കണമല്ലോ. പ്രതിപക്ഷ നേതാവ് ആരായാലും കുഴപ്പമില്ല. പിണറായി വരുന്നതില്‍ ഒരു കുഴപ്പവും ഇല്ല. പിണറായി പത്ത് കൊല്ലം ഭരിച്ചു. മാധ്യമങ്ങള്‍ ഇതുപോലെ വേട്ടയാടിയ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. എല്ലാം കുറ്റങ്ങള്‍ മാത്രമാണ് പറഞ്ഞത്. അദ്ദേഹത്തെ ഈ പരുവത്തില്‍ ആക്കിയത് മാധ്യമങ്ങളാണ്. ഒരുപാട് നല്ല കാര്യങ്ങള്‍ പിണറായി ചെയ്തു. പലതും അറിയിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല', വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഇടതുപക്ഷം തരിപ്പണമായെന്നും അത് അംഗീകരിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. നല്ല ഭരണം കാഴ്ചവെക്കാന്‍ യുഡിഎഫിന് സാധിക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശന്‍ ആശംസിച്ചു.