മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തിരച്ചില്‍ 11-ാം ദിവസത്തിലേക്ക്

മുതലപ്പൊഴിയില്‍ നേവിസംഘം രാവിലെ തിരച്ചില്‍ നടത്തില്ല.

 

തമിഴ്നാട് തീരങ്ങള്‍ കേന്ദ്രീകരിച്ചും ഇന്ന് തിരച്ചില്‍ നടക്കും

മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തിരച്ചില്‍ ഇന്ന് 11-ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് നടക്കുന്ന തിരച്ചിലില്‍ കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്മെന്റും പങ്കെടുക്കുന്നുണ്ട്. കടലിലെ വെള്ളത്തിന്റെ ഒഴുക്ക് തെക്ക് ഭാഗത്തേക്കാണ്. തമിഴ്നാട് തീരങ്ങള്‍ കേന്ദ്രീകരിച്ചും ഇന്ന് തിരച്ചില്‍ നടക്കും എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മുതലപ്പൊഴിയില്‍ നേവിസംഘം രാവിലെ തിരച്ചില്‍ നടത്തില്ല. ഐഎന്‍എസ് കല്‍പ്പേനി നീണ്ടകരയിലേക്ക് തിരികെ പോയി. അവിടെ കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിലില്‍ ഭാഗമാകും.

മുതലപ്പൊഴിയില്‍ കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരച്ചില്‍ സാധ്യമല്ലെന്നാണ് നേവി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ന് രാവിലെ നേവി തിരച്ചില്‍ നടത്തുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. ഇന്നലെ നേവിസംഘം എത്തിയിരുന്നെങ്കിലും തിരച്ചില്‍ നടത്താനായില്ല. ഷിജിനെ കാണാതായിട്ട് ഇന്ന് 11-ാം ദിവസമാണ്. സ്‌കൂബാ സംഘം അടക്കം തിരച്ചില്‍ നടന്നിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു. കുടുംബം വലിയ പ്രതിഷേധം നടത്തിയതിന്റെ ഭാഗമായിട്ടാണ് സ്‌കൂബാ സംഘം അടക്കം തിരച്ചിലിന് എത്തിയത്.