റേഷൻ മണ്ണെണ്ണ വിഹിതം ഈ മാസം തന്നെ പൂർണ്ണമായും വിതരണം ചെയ്യണം; ഭക്ഷ്യവകുപ്പ്

കേന്ദ്ര സർക്കാർ അനുവദിച്ച മണ്ണെണ്ണ സ്റ്റോക്ക് കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ സംസ്ഥാനത്ത് റേഷൻ കടകള്‍ വഴി മൂന്ന് മാസത്തിലൊരിക്കല്‍ നല്‍കിയിരുന്ന മണ്ണെണ്ണ വിഹിതം ഈ മാസം തന്നെ പൂർണ്ണമായും വിതരണം ചെയ്യാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു

 

മാർച്ച്‌ 31-നകം നിലവിലുള്ള സ്റ്റോക്ക് വിതരണം പൂർത്തിയാക്കാനാണ് സപ്ലൈ ഓഫീസർമാർക്ക് നല്‍കിയിട്ടുള്ള കർശന നിർദ്ദേശം.

തിരുവനന്തപുരം: കേന്ദ്ര സർക്കാർ അനുവദിച്ച മണ്ണെണ്ണ സ്റ്റോക്ക് കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ സംസ്ഥാനത്ത് റേഷൻ കടകള്‍ വഴി മൂന്ന് മാസത്തിലൊരിക്കല്‍ നല്‍കിയിരുന്ന മണ്ണെണ്ണ വിഹിതം ഈ മാസം തന്നെ പൂർണ്ണമായും വിതരണം ചെയ്യാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു.

പുതിയ തീരുമാനപ്രകാരം, വൈദ്യുതി കണക്ഷൻ ഉള്ള വീടുകള്‍ക്ക് ഒരു ലിറ്ററും വൈദ്യുതിയില്ലാത്ത വീടുകള്‍ക്ക് നാല് ലിറ്ററും മണ്ണെണ്ണ ഈ മാസം റേഷൻ കടകള്‍ വഴി ലഭിക്കും. 2025-26 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തില്‍ അനുവദിച്ച വിഹിതം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വാങ്ങിയവർക്കും വാങ്ങാത്തവർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.

മാർച്ച്‌ 31-നകം നിലവിലുള്ള സ്റ്റോക്ക് വിതരണം പൂർത്തിയാക്കാനാണ് സപ്ലൈ ഓഫീസർമാർക്ക് നല്‍കിയിട്ടുള്ള കർശന നിർദ്ദേശം. പല താലൂക്കുകളിലും മണ്ണെണ്ണ മൊത്തവ്യാപാര കേന്ദ്രങ്ങള്‍ ഇല്ലാത്തത് വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഈ മാസത്തെ വിഹിതം എല്ലാ റേഷൻ വ്യാപാരികളും ഏറ്റെടുത്തെങ്കില്‍ മാത്രമേ മുഴുവൻ കാർഡുടമകള്‍ക്കും മണ്ണെണ്ണ ലഭ്യമാകൂ. സ്വന്തം പരിധിയിലുള്ള കടകളില്‍ മണ്ണെണ്ണ ലഭ്യമല്ലെങ്കില്‍, പോർട്ടബിലിറ്റി സൗകര്യം പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ മറ്റ് റേഷൻ കടകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് വിഹിതം കൈപ്പറ്റാവുന്നതാണ്. ഓരോ താലൂക്കിലും ലഭ്യമായ മണ്ണെണ്ണയുടെ അളവ് അനുസരിച്ചായിരിക്കും വിതരണമെന്നും അധികൃതർ വ്യക്തമാക്കി.