'കളക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരെ വിളിച്ചുചേര്‍ത്താണ് യോഗം നടത്തിയത്'; രാജു എബ്രഹാമിന് മറുപടിയുമായി പി സി വിഷ്ണുനാഥ്

പ്രളയത്തെ നേരിടാന്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തി. പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്കും മിന്നല്‍പ്രളയത്തിനും സാധ്യതയുണ്ട്.

 

താന്‍ കോണ്‍ഗ്രസുകാരുടെ മീറ്റിങ്ങല്ല വിളിച്ച് ചേര്‍ത്തതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന് മറുപടിയുമായി മന്ത്രി പി സി വിഷ്ണുനാഥ്. കളക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരെ വിളിച്ച് ചേര്‍ത്താണ് താന്‍ യോഗം നടത്തിയതെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു പി സി വിഷ്ണുനാഥിന്റെ മറുപടി. താന്‍ കോണ്‍ഗ്രസുകാരുടെ മീറ്റിങ്ങല്ല വിളിച്ച് ചേര്‍ത്തതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

പ്രളയത്തെ നേരിടാന്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തി. പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്കും മിന്നല്‍പ്രളയത്തിനും സാധ്യതയുണ്ട്. എല്ലാവരും ഒരു ടീമായി നിന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. 1706 കുടുംബങ്ങള്‍ 95 ക്യാമ്പുകളിലായി കഴിയുന്നുണ്ട്. സംവിധാനങ്ങളെ അലര്‍ട്ടായി നിര്‍ത്താന്‍ ശ്രമിക്കുന്നു. ഓറഞ്ച് ബുക്കിലെ മാനദണ്ഡങ്ങള്‍ ഇക്കുറിയും പാലിച്ചുവെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

റാന്നിയിലെ ഒരു വ്യാപാരിക്കും 2018 ല്‍ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. നിലവിലെ സാഹചര്യം രാഷ്ട്രീയം മറന്ന് നേരിടണം. നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഒരു വാര്‍ഡിന് 25000 രൂപ ശുചീകരണത്തിനായി നല്‍കും. ക്യാബിനറ്റ് ചേരുമ്പോള്‍ നഷ്ടപരിഹാര തുക തീരുമാനിക്കുമെന്നും പി സി വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.