ക്രൈസ്തവ സഭയുടെ പിന്തുണ ഇക്കുറി എല്‍ഡിഎഫിന് ഉണ്ടാകും'; ജോസ് കെ മാണി

ജോസഫ് വിഭാഗത്തെയും അദ്ദേഹം വിമര്‍ശിച്ചു

 

എല്ലാ സമുദായങ്ങളെയും തങ്ങള്‍ ചേര്‍ത്ത് പിടിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു.

ക്രൈസ്തവ സഭയുടെ പിന്തുണ ഇത്തവണ എല്‍ഡിഎഫിന് ഉണ്ടാകുമെന്ന് പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണി. ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടക്കം, ക്രൈസ്തവ സഭ പറഞ്ഞ കാര്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി. സഭയെ ചേര്‍ത്ത് പിടിച്ചാണ് ഇടതു സര്‍ക്കാര്‍ മുന്നോട്ടു പോയതെന്നും ജോസ് കെ മാണി പറഞ്ഞു.

എല്ലാ സമുദായങ്ങളെയും തങ്ങള്‍ ചേര്‍ത്ത് പിടിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു. പ്രത്യേകിച്ച് ന്യൂനപക്ഷമായ ക്രൈസ്തവ സഭകള്‍ക്കായി ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്തിരിക്കുന്നത് ചെയ്തിരിക്കുന്നത് ഇടതുസര്‍ക്കാരാണ്. ജെ ബി കോശി കമ്മീഷന്‍ ഉള്‍പ്പെടെ യുഡിഎഫിന്റെ കാലത്ത് ഇത്തരമൊരു കാര്യം ചെയ്യാനോ കമ്മീഷന്‍ കൊണ്ടുവരുവാനോ അവര്‍ തയ്യാറായില്ല. അവരെയെല്ലാം ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. അവരെല്ലാം ഇടതുപക്ഷത്തോടൊപ്പം നില്‍ക്കും എന്നത് തീര്‍ച്ചയാണ്  ജോസ് കെ മാണി പറഞ്ഞു. ഇന്‍ഫാം പോലെയുള്ള സംഘടനകള്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ചെയ്തുവെന്നും ജോസ് കെ മാണി പറഞ്ഞു.

ജോസഫ് വിഭാഗത്തെയും അദ്ദേഹം വിമര്‍ശിച്ചു. ജോസഫ് വിഭാഗം പ്രതിപക്ഷമാണ്. കൂടുതല്‍ ഇടപെടാന്‍ അവസരവും അവര്‍ക്കാണ്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ജോസഫ് വിഭാഗം ഒന്നും തന്നെ ചെയ്തില്ല. സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കാതെ ഇത്തരം വിഷയങ്ങളില്‍ പരിഹാരം കണ്ടെത്തി. സഭയെ ചേര്‍ത്ത് പിടിച്ചാണ് ഇടതു സര്‍ക്കാര്‍ മുന്നോട്ടു പോയത്  ജോസ് കെ മാണി പറഞ്ഞു.

ന്യൂനപക്ഷങ്ങളെ വടക്കേ ഇന്ത്യയില്‍ വേട്ടയാടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഞ്ചിനീയറിങ് പരീക്ഷ വെച്ചിരിക്കുന്നത് വിശുദ്ധ വാരത്തിലാണ്. അല്‍പമെങ്കിലും ന്യൂനപക്ഷ സ്നേഹമുണ്ടായിരുന്നു എങ്കില്‍ കേന്ദ്രം അത് മാറ്റണമായിരുന്നു. ഛത്തീസ്ഗഡില്‍ അടക്കം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഇപ്പോഴും നടക്കുകയാണ്  അദ്ദേഹം പറഞ്ഞു.