ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര; തിരുവല്ലയിലെ ഹോട്ടൽ അടച്ചുപൂട്ടി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ

പുളിക്കീഴ് എസ്എച്ച്ഒയ്ക്ക് ഉച്ചഭക്ഷണത്തിനായി വാങ്ങിയ ചിക്കൻ ബിരിയാണിയിൽ നിന്നും ചത്ത നിലയുള്ള പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ ഭക്ഷ്യ- സുരക്ഷ ഉദ്യോഗസ്ഥർ ഇടപെട്ട് ബിരിയാണി വാങ്ങിയ ഹോട്ടൽ അടച്ചുപൂട്ടി.
 

തിരുവല്ല: പുളിക്കീഴ് എസ്എച്ച്ഒയ്ക്ക് ഉച്ചഭക്ഷണത്തിനായി വാങ്ങിയ ചിക്കൻ ബിരിയാണിയിൽ നിന്നും ചത്ത നിലയുള്ള പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ ഭക്ഷ്യ- സുരക്ഷ ഉദ്യോഗസ്ഥർ ഇടപെട്ട് ബിരിയാണി വാങ്ങിയ ഹോട്ടൽ അടച്ചുപൂട്ടി. തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ കടപ്ര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലാണ് വെള്ളിയാഴ്ച ഉച്ചയോടെ അടച്ച് പൂട്ടിയത്. 

പുളിക്കീഴ് എസ് എച്ച് ഒ അജിത് കുമാറിനായി പാർസലായി വാങ്ങിയ ചിക്കൻ ബിരിയാണിയിലാണ് ചത്ത നിലയുള്ള പഴുതാരയെ കണ്ടെത്തിയത്. പായ്ക്ക് ചെയ്ത ബിരിയാണിയിൽ നിന്നും 3, 4 കൈ ആഹാരം കഴിച്ച ശേഷമാണ് ചത്തനിലയിൽ ബിരിയാണി റൈസിനുള്ളിൽ പഴുതാരയെ കണ്ടെത്തിയത്. തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചു.

 

അവർ എത്തി നടത്തിയ പരിശോധനയിൽ സംഭവം സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പും കടപ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗവും ചേർന്ന്  നടത്തിയ പരിശോധനയിൽ ഹോട്ടലിന്റെ അടുക്കള വൃത്തിഹീനമായ നിലയിലാണ് പ്രവർത്തിക്കുന്നത് എന്നും മാർച്ച് മാസത്തിൽ ലൈസൻസ് കാലാവധി അവസാനിച്ചതാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഹോട്ടൽ അടച്ചുപൂട്ടാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദേശം നൽകിയത്.