വേനലവധി ക്ലാസുകള്‍ക്ക് പൂര്‍ണ്ണ നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍

വേനലവധിക്ക് കുട്ടികളെ പഠനത്തിനും പഠന ക്യാംമ്പുകള്‍ക്കും നിര്‍ബന്ധിക്കരുത്.
 

സംസ്ഥാനത്ത് വേനലവധി ക്ലാസുകള്‍ പൂര്‍ണ്ണമായും നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ യാതൊരു വിധ ക്ലാസുകളും അവധികാലത്ത് പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. സിബിഎസ്ഇ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്. ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വേനലവധിക്ക് കുട്ടികളെ പഠനത്തിനും പഠന ക്യാംമ്പുകള്‍ക്കും നിര്‍ബന്ധിക്കരുത്. മറ്റ് തരത്തിലുളള ഉത്തരവുകള്‍ വരാത്തപക്ഷം സ്‌കൂളുകള്‍ മാര്‍ച്ച് മാസത്തെ അവസാന പ്രവൃത്തി ദിനത്തില്‍ അടയ്‌ക്കേണ്ടതും ജൂണ്‍ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തില്‍ തുറക്കേണ്ടതുമാണെന്ന് ഉത്തരവില്‍ പറയുന്നു.

അതേസമയം സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നാളെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ്ണയോഗം തിരുവനന്തപുരത്ത് ചേരും. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, എഇഒ, ഡിഇഒ, ഡിഡിഇ, ആര്‍ഡിഡി തലം വരെയുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.