ഇടതിന്റെ നട്ടെല്ല് ഈഴവ പിന്നാക്ക വിഭാഗങ്ങള്‍, സിപിഐയുടെ നവ നേതാക്കള്‍ക്ക് ഇപ്പോള്‍ ആ ബോധ്യമില്ല; വെള്ളാപ്പള്ളി നടേശന്‍

 

ആഗോള അയ്യപ്പസംഗമ വേദിയിലേക്ക് വരുംവഴി വളരെ യാദൃച്ഛികമായി ഉണ്ടായ സംഭവം വലിയ അപരാധമായിപ്പോയെന്ന് പറയുന്നവരുടെ 'ഉദ്ദേശ്യശുദ്ധി' അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും

 

അപരാധമെന്ന് പറയുന്നവരുടെ ഉദ്ദേശശുദ്ധി അറിയാമെന്നും 'തൊട്ടുകൂടായ്മയുടെ വികൃതമുഖം വീണ്ടും' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ പറയുന്നു.

സിപിഐയെ വിമര്‍ശിച്ചും സിപിഐഎമ്മിനെ പുകഴ്ത്തിയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ലേഖനം. ഈഴവ പിന്നാക്ക വിഭാഗങ്ങളാണ് ഇടത് പാര്‍ട്ടികളുടെ നട്ടെല്ലെന്നും ഇത് അറിയുന്നതുകൊണ്ടാണ് സിപിഐഎം അര്‍ഹമായ പരിഗണന നല്‍കുന്നത്. സിപിഐയുടെ നവ നേതാക്കള്‍ക്ക് ഇപ്പോള്‍ ആ ബോധ്യമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ കാറില്‍ കയറിയത് യാദൃശ്ചികമായാണ്. അപരാധമെന്ന് പറയുന്നവരുടെ ഉദ്ദേശശുദ്ധി അറിയാമെന്നും 'തൊട്ടുകൂടായ്മയുടെ വികൃതമുഖം വീണ്ടും' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ കാറില്‍ സഞ്ചരിച്ചതിന്റെ പേരിലുള്ള അപഹാസ്യ ചര്‍ച്ചകള്‍ നാട്ടില്‍ ഇന്നും നിലനില്‍ക്കുന്ന അയിത്തത്തിന്റെയും തൊട്ടുകൂടായ്മയുടെയും വൃത്തികെട്ട മുഖമാണ് വെളിച്ചത്തു കൊണ്ടുവന്നത്. സ്വാതന്ത്ര്യം കിട്ടി 78 വര്‍ഷം കഴിഞ്ഞിട്ടും പിന്നാക്ക, അധഃസ്ഥിതസമുഹത്തോടുള്ള അസഹിഷ്ണുത തുടരുന്നുണ്ട് എന്നതിലെ തെളിവാണ് ഇത്തരം ചര്‍ച്ചകളെന്നും ലേഖനത്തില്‍ പറയുന്നു.

ആഗോള അയ്യപ്പസംഗമ വേദിയിലേക്ക് വരുംവഴി വളരെ യാദൃച്ഛികമായി ഉണ്ടായ സംഭവം വലിയ അപരാധമായിപ്പോയെന്ന് പറയുന്നവരുടെ 'ഉദ്ദേശ്യശുദ്ധി' അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി മുഖ്യമന്ത്രിയുടെ കാറില്‍ സഞ്ചരിച്ചാല്‍ ഇവിടെ എന്തു സംഭവിക്കാനാണ്? അതിന്റെ പേരില്‍ എന്തൊരു കോലാഹലമാണ് കേരളത്തിലുണ്ടായത്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കിയിട്ടും വിമര്‍ശനവും അധിക്ഷേപവും അവസാനിച്ചിട്ടില്ല. ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഒരാളോ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളയാളോ ആണ് മുഖ്യമന്ത്രിയുടെ വാഹനത്തില്‍ കയറിയതെങ്കില്‍ ചര്‍ച്ചയോ പരിഹാസങ്ങളോ ഉണ്ടാകുമായിരുന്നില്ല. ഒരു തലമുതിര്‍ന്ന സമുദായ നേതാവിനെ മുഖ്യമന്ത്രി കാറില്‍ കയറ്റി ഇരുവരും പങ്കെടുക്കുന്ന സമ്മേളന വേദിയിലേക്ക് കൊണ്ടുപോയത് എന്തോ രാജ്യദ്രോഹം ചെയ്തതു പോലെ വരുത്തിത്തീര്‍ക്കാനാണ് ശ്രമം. ഇത് എന്തു നീതിയാണ്? ഒന്നിച്ച് സഞ്ചരിച്ചതുകൊണ്ട് എന്തു കുഴപ്പമാണ് ഉണ്ടായത്? മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും ബഹുമാനവും സ്നേഹവും ഉണ്ട്. സമുദായത്തിന്റെ ആവശ്യങ്ങളോട് അദ്ദേഹം നല്ല രീതിയിലാണ് പ്രതികരിക്കുന്നതെന്നും ലേഖനത്തില്‍ വെള്ളാപ്പള്ളി പറയുന്നു.

സമുദായത്തിന്റെ കൂട്ടായ്മയെ തകര്‍ക്കാനുള്ള ചില രാഷ്ട്രീയ കക്ഷികളുടെ ഗൂഢലക്ഷ്യം ഇതിന് പിന്നിലുണ്ട്. സ്വന്തം മതത്തിനായി മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന മഹാന്മാരാണ് തന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുന്നത്. മലപ്പുറത്തെ പിന്നാക്ക, അധഃസ്ഥിത വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള തന്റെ പ്രസംഗവും മുസ്ലിം ലീഗ് നേതാക്കളുടെ സ്വമത സ്നേഹത്തെക്കുറിച്ചുള്ള വിമര്‍ശനവും ഇതിനൊക്കെ ആക്കം കൂട്ടി. സമ്പത്തും അധികാരവും ഭൂസ്വത്തും വ്യവസായ, വാണിജ്യരംഗങ്ങളും കൈപ്പിടിയിലുള്ള ഒരു സമുഹത്തെ ഒന്നാകെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി യഥാര്‍ത്ഥ പിന്നാക്കക്കാരന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും തട്ടിയെടുക്കുന്നവരാണ് ഇക്കൂട്ടര്‍. ലീഗുകാര്‍ പല രൂപങ്ങളില്‍ നൂറുകണക്കിന് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ മലബാറില്‍, വിശേഷിച്ച് മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ എസ്എന്‍ഡിപി യോഗത്തിന് ഒരു കുടിപ്പള്ളിക്കൂടം പോലും തരാത്തതിന്റെ വിഷമം പങ്കുവച്ചതിനാണ് തന്നെ കുരിശിലേറ്റാന്‍ ശ്രമിക്കുന്നതെന്ന് വെള്ളാപ്പള്ളി പറയുന്നു.

കേരളത്തിലെ ന്യൂനപക്ഷ പ്രീണനങ്ങളെ എസ്എന്‍ഡിപി യോഗം എതിര്‍ത്തിട്ടുണ്ട്. നാളെയും എതിര്‍ക്കും. ഒമ്പതര വര്‍ഷം പിണറായി വിജയന്‍ കേരളം ഭരിച്ചിട്ട് എന്തായാലും കുഴപ്പമൊന്നുമുണ്ടായില്ല. മാറാട് കലാപം പോലെ ഒന്നും സംഭവിച്ചില്ല. ഇക്കുറിയും ഭരണം നഷ്ടമാകുമോ എന്ന വിഭ്രാന്തിയിലാണ് മുസ്ലിം ലീഗ് നേതാക്കളെന്നും അദ്ദേഹം പറയുന്നു.

ഈഴവരാദി പിന്നാക്ക സമുദായങ്ങളാണ് ഇവിടെ സിപിഐഎം, സിപിഐ ഉള്‍പ്പടെയുള്ള ഇടതു പാര്‍ട്ടികളുടെ നട്ടെല്ല്. സിപിഐഎമ്മിന് അത് അറിയാവുന്നതുകൊണ്ടാണ് അവര്‍ സമുദായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നത്. സിപിഐയുടെ നവനേതാക്കള്‍ക്ക് ഇപ്പോള്‍ ആ ബോധ്യമില്ല. ഭരണത്തിലിരിക്കെ ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ വീതം വയ്ക്കുമ്പോഴും അവര്‍ അക്കാര്യം മറന്നുപോകുമെന്നും വെള്ളാപ്പള്ളി ലേഖനത്തില്‍ വിമര്‍ശിച്ചു.