ലക്ഷദ്വീപിലെ മദ്യനിരോധനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു

കഴിഞ്ഞ 47 വര്‍ഷമായി നിലനിന്നിരുന്ന സമ്പൂര്‍ണ്ണ മദ്യനിരോധനത്തിനാണ് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ അവസാനമായിരിക്കുന്നത്.

 

മദ്യത്തിന്റെ ഉത്പാദനം, ഇറക്കുമതി, കടത്ത്, വില്‍പ്പന, ഉപഭോഗം എന്നിവ ഇനിമുതല്‍ കര്‍ശനമായ ലൈസന്‍സിങ് വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കുമെന്നാണ് പുതിയ നിയമം.

ലക്ഷദ്വീപില്‍ ദശാബ്ദങ്ങളായി നിലനിന്നിരുന്ന മദ്യനിരോധനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് 1979-ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമം റദ്ദാക്കിയത്. ഇതോടെ, കഴിഞ്ഞ 47 വര്‍ഷമായി നിലനിന്നിരുന്ന സമ്പൂര്‍ണ്ണ മദ്യനിരോധനത്തിനാണ് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ അവസാനമായിരിക്കുന്നത്. ജൂണ്‍ 5-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപന പ്രകാരം 'ലക്ഷദ്വീപ് എക്‌സൈസ് റെഗുലേഷന്‍ 2026' പ്രാബല്യത്തില്‍ വന്നു.

മദ്യത്തിന്റെ ഉത്പാദനം, ഇറക്കുമതി, കടത്ത്, വില്‍പ്പന, ഉപഭോഗം എന്നിവ ഇനിമുതല്‍ കര്‍ശനമായ ലൈസന്‍സിങ് വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കുമെന്നാണ് പുതിയ നിയമം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോര്‍പ്പറേഷനുകള്‍ക്കും ഏജന്‍സികള്‍ക്കും മദ്യം ഇറക്കുമതി ചെയ്യാനും റീട്ടെയില്‍ വില്‍പ്പന നടത്താനുമുള്ള ലൈസന്‍സ് ലഭിക്കും. മദ്യത്തിന് വലിയ തോതിലുള്ള എക്‌സൈസ് ഡ്യൂട്ടിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിനും ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യത്തിനും 400%, ബിയറിന് 200%, വൈനിന് 80% എന്നിങ്ങനെയാണ് എക്‌സൈസ് നികുതി നിശ്ചയിച്ചിരിക്കുന്നത്.

21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്