ചുഴിയില്‍പ്പെട്ട സഹോദരനെ കരകയറ്റാൻ കടലിലിറങ്ങി, കാണാതായ പത്താം ക്ലാസുകാരന്‍റെ മൃതദേഹം കണ്ടെത്തി

കടലില്‍ കുളിക്കുന്നതിനിടെ കാണാതായ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവെ ചുഴിയില്‍ പെട്ട പത്താം ക്ലാസുകാരന്‍റെ മൃതദേഹം കണ്ടെത്തി

 

കുളിക്കുന്നതിനിടെ ചുഴിയില്‍ പെട്ട സഹോദരൻ സൂര്യജിത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമല്‍ജിത്തിനെ കാണാതായത്.

കൊല്ലം: കടലില്‍ കുളിക്കുന്നതിനിടെ കാണാതായ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവെ ചുഴിയില്‍ പെട്ട പത്താം ക്ലാസുകാരന്‍റെ മൃതദേഹം കണ്ടെത്തി.നീണ്ടകര പുത്തൻതുറ ചെറുകരയില്‍ രഞ്ജിത്തിന്‍റെയും പ്രിയങ്കയുടെയും മകൻ അമല്‍ജിത്ത് (15) ആണ് മരിച്ചത്. നീണ്ടകര പുത്തൻതുറ അരയസേവ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് അമല്‍ജിത്ത്.

ഈ മാസം 20ന് വൈകിട്ട് 6 മണിക്ക് ബേക്കറി ജങ്ഷന് സമീപം കടലില്‍ കുളിക്കാൻ എത്തിയതായിരുന്നു അമല്‍ജിത്തും സഹോദരൻ സൂര്യജിത്തും. ഇരുവരെയും കൂടാതെ മൂന്ന് പേർ കൂടിയാണ് സംഘത്തിലുണ്ടായിരുന്നത്. കുളിക്കുന്നതിനിടെ ചുഴിയില്‍ പെട്ട സഹോദരൻ സൂര്യജിത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമല്‍ജിത്തിനെ കാണാതായത്.

കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ കട്ടമരം തൊഴിലാളികള്‍ സൂര്യജിത്തിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. സൂര്യജിത്തിനെ രക്ഷപ്പെടുത്തിയെങ്കിലും രക്ഷാപ്രവർത്തനത്തിനിറങ്ങിയ അമല്‍ജിത്തിനെ കാണാതായി.

രണ്ടു ദിവസമായി തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ പുത്തൻതുറ ഭാഗത്ത് കോവില്‍ത്തോട്ടം ലൈറ്റ് ഹൗസിനു സമീപം മൃതദ്ദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.