തനിക്ക് നേരെയുണ്ടായ ആക്രമണം ; പിന്നില്‍ ആരാണെന്ന് പുറത്തുകൊണ്ടുവരണം ; സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തില്‍ പ്രതികരിച്ച് ശോഭ സുരേന്ദ്രന്‍

ശോഭാ സുരേന്ദ്രന്റെ  വീടിന് എതിര്‍വശത്തുള്ള വീടിനു മുന്നിലെ സ്ലാബിലാണ് സ്‌ഫോകടവസ്തു പൊട്ടിത്തെറിച്ചതെന്ന് പിന്നീട് മനസിലായി.

 


ഇന്നലെ രാത്രിയാണ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ പൊട്ടിത്തെറിയുണ്ടായത്

വീടിന് മുന്നില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. തനിക്ക് നേരെയുണ്ടായ ആക്രമണമാണിതെന്നും സംഭവത്തിന് പിന്നില്‍ ആരാണെങ്കിലും പുറത്തുകൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. 


രാത്രിയില്‍ തന്റെ വാഹനം പുറത്തേക്ക് പോയിരുന്നെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. വെള്ള കാര്‍ പോര്‍ച്ചില്‍ കിടക്കുന്ന വീടെന്നായിരിക്കാം അക്രമികള്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. അതുകൊണ്ടാവാം തന്റെ വീടിന് എതിര്‍വശത്തുള്ള വീടിന് നേരെ ആക്രമണം നടന്നത്. പടക്കം പൊട്ടിക്കേണ്ട യാതൊരു സാഹചര്യവും പ്രദേശത്ത് ഇന്നലെ ഉണ്ടായിരുന്നില്ല. കശ്മീരില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടില്‍ പോയതായിരുന്നു താന്‍. അതിന് ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് ഈ സംഭവം ഉണ്ടായതെന്നും അവര്‍ പറഞ്ഞു.


ഇന്നലെ രാത്രിയാണ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ പൊട്ടിത്തെറിയുണ്ടായത്. തൃശൂര്‍ അയ്യന്തോളിലെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ശോഭാ സുരേന്ദ്രന്റെ  വീടിന് എതിര്‍വശത്തുള്ള വീടിനു മുന്നിലെ സ്ലാബിലാണ് സ്‌ഫോകടവസ്തു പൊട്ടിത്തെറിച്ചതെന്ന് പിന്നീട് മനസിലായി. എന്നാല്‍ ഇത് പടക്കമോ മറ്റോ ആയിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പടക്കത്തില്‍ ഉപയോഗിക്കുന്ന തരം തിരി ഇവിടെ കണ്ടെത്തിയിരുന്നു. വീടു മാറി എറിഞ്ഞതാകാമെന്നും സംശയമുണ്ട്. ബൈക്കിലെത്തിയ നാല് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായി.