മുന്നില്‍ നിന്നു നയിച്ചവരുടെ  പ്രവര്‍ത്തന ശൈലി മാറണം; സിപിഎം കേന്ദ്രക്കമ്മിറ്റിയില്‍ വിമര്‍ശനം, യോഗം ഇന്ന് അവസാനിക്കും 

കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വി അടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ വിശദമായ ചര്‍ച്ചയാണ് രണ്ടു ദിവസമായി കേന്ദ്രക്കമ്മിറ്റിയില്‍ നടന്നത്. തെരഞ്ഞെടുപ്പ് തോല്‍വി അവലോകന റിപ്പോര്‍ട്ടും തെറ്റു തിരുത്തല്‍ രേഖയും അടക്കം മൂന്നു രേഖകള്‍ക്ക് സിപിഎം കേന്ദ്രക്കമ്മിറ്റി ഇന്ന് അംഗീകാരം നല്‍കും.

 

ന്യൂഡല്‍ഹി:  നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വി അടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ വിശദമായ ചര്‍ച്ചയാണ് രണ്ടു ദിവസമായി കേന്ദ്രക്കമ്മിറ്റിയില്‍ നടന്നത്. തെരഞ്ഞെടുപ്പ് തോല്‍വി അവലോകന റിപ്പോര്‍ട്ടും തെറ്റു തിരുത്തല്‍ രേഖയും അടക്കം മൂന്നു രേഖകള്‍ക്ക് സിപിഎം കേന്ദ്രക്കമ്മിറ്റി ഇന്ന് അംഗീകാരം നല്‍കും. രേഖകള്‍ക്ക് അന്തിമ രൂപം നല്‍കാനായി സിപിഎം പൊളിറ്റ് ബ്യൂറോ ഇന്നലെ വൈകീട്ട് ചേര്‍ന്നിരുന്നു. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതാക്കളുടെ പ്രവര്‍ത്തന ശൈലിയില്‍ അടക്കം മാറ്റം വേണമെന്ന വിമര്‍ശനം കേന്ദ്രക്കമ്മിറ്റിയില്‍ ഉയര്‍ന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചകള്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ അടക്കം കേന്ദ്രക്കമ്മിറ്റിയില്‍ ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്. മുന്നില്‍ നിന്നു നയിച്ചവര്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറിയത് പാര്‍ട്ടിക്കു തിരിച്ചടിയായെന്നും കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

ദീര്‍ഘനാളായി അധികാരത്തിനു പുറത്തുള്ള ബംഗാളില്‍ പോലും നേതാക്കള്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറി. ഇതു കമ്യൂണിസ്റ്റ് രീതിയല്ല. പാര്‍ട്ടിക്ക് ഒപ്പം നിന്നവരെയും വിഭാഗങ്ങളെയും അകറ്റാന്‍ അതു കാരണമായി. ഈ ധാര്‍ഷ്ട്യം പാര്‍ട്ടിയുടെ ശൈലിയായി വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ഇതു മാറ്റാതെ മുന്നോട്ടു പോകാനാകില്ല. സാധാരണ തിരുത്തല്‍ മതിയാകില്ലെന്നും അഭിപ്രായം ഉയര്‍ന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉയര്‍ന്ന പരാതികളെ പരിഹാസപൂര്‍വമാണ് സംസ്ഥാന നേതൃത്വം കണ്ടതെന്നും വിമര്‍ശനം ഉയര്‍ന്നു. കേരളത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ വിവാദം ഉണ്ടായപ്പോള്‍ കേന്ദ്ര നേതൃത്വവും ഇടപെടണമായിരുന്നുവെന്നും ചര്‍ച്ചയില്‍ ഒരു വിഭാഗം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ല എന്ന സിസി നയം വ്യക്തമായി വിശദീകരിക്കപ്പെട്ടില്ലെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുണ്ടായി.