പത്ത് വർഷമായിട്ടും ആരംഭിച്ചില്ല ; കലാഭവൻ മണി സ്മാരകം വൈകുന്നതിൽ ദുഃഖം - ആർഎൽവി രാമകൃഷ്ണൻ
അന്തരിച്ച സിനിമാതാരം കലാഭവൻ മണിയുടെ സ്മാരകം വൈകുന്നതിൽ ദുഃഖമുണ്ടെന്ന് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് സ്മാരകം വൈകുന്നതെന്നും തർക്കമില്ലാതെ സ്മാരകം വരണമെന്നും ഭരണ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് സ്മാരകത്തിനായി പ്രവർത്തിക്കണമെന്നും രാമകൃഷ്ണൻ പറഞ്ഞു.
ചാലക്കുടി: അന്തരിച്ച സിനിമാതാരം കലാഭവൻ മണിയുടെ സ്മാരകം വൈകുന്നതിൽ ദുഃഖമുണ്ടെന്ന് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് സ്മാരകം വൈകുന്നതെന്നും തർക്കമില്ലാതെ സ്മാരകം വരണമെന്നും ഭരണ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് സ്മാരകത്തിനായി പ്രവർത്തിക്കണമെന്നും രാമകൃഷ്ണൻ പറഞ്ഞു. സ്മാരകം നിർമിക്കുന്നത് വലിച്ചുനീട്ടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാഭവൻമണിയുടെ സ്മാരക പ്രഖ്യാപനം സർക്കാർ നടത്തി പത്തു വർഷം പിന്നിട്ടിട്ടും നിർമ്മാണം തുടങ്ങിയിട്ടില്ല. മണിയുടെ പത്താം ചരമവാർഷികമാണ് ഇന്ന്.
2016മാർച്ച് ആറിനാണ് മണി അന്തരിച്ചത്. ജന്മാനാട്ടിൽ കലാഭവൻ മണിയുടെ സ്മാരകത്തിനായി നഗരമധ്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ 20സെന്റ് സാംസ്‌കാരിക വകുപ്പിന് കൈമാറി മൂന്ന് കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഫോക്‌ലോർ അക്കാദമിയുടെ ഉപകേന്ദ്രമായാണ് ദേശീയപാതയോരത്ത് സ്മാരകം വിഭാവനം ചെയ്തത്. നാടൻ കലകളുടെ പഠനം, ഗവേഷണം പരിശീലനം എന്നിവയ്ക്ക് പ്രവർത്തിക്കാനായിരുന്നു ധാരണ. മണ്ണ് പരിശോധനയും നിർമാണോദ്ഘാടനവും നടന്നെങ്കിലും പിന്നീട് ഒന്നും മുന്നോട്ട് പോയില്ല. അതേസമയം കാലഭവൻ മണി സ്മാരക പാർക്കിന്റെ രണ്ടാംഘട്ട നിർമാണവും ആരംഭിച്ചിട്ടില്ല.