ചുട്ടുപൊള്ളി കേരളം, മൂന്നിടത്ത് താപനില 37 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

 

കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

തിരുവനന്തരപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. സംസ്ഥാനത്തെ മലയോര ജില്ലകളില്‍ ഒഴികെ അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പ് നിലനില്‍ക്കെ പല ഭാഗങ്ങളിലും രേഖപ്പെടുത്തിയത് ഉയര്‍ന്ന താപനില.

പുനലൂരില്‍ 38.4 ഡിഗ്രി സെല്‍ഷ്യസ് ആണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കോട്ടയത്ത് 37.8 ഡിഗ്രി സെല്‍ഷ്യസും പാലക്കാട് 37.7 ഡിഗ്രിയും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. സംസ്ഥാനത്ത് പതിവിലും ഉയര്‍ന്ന താപനിലയാണ് മിക്കയിടങ്ങളിലും അനുഭപ്പെടുന്നത്. സംസ്ഥാനത്ത് ആകെ താപനില ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകമാനം രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടിയേക്കും എന്നാണ് മുന്നറിയിപ്പ്.ചൊവ്വാഴ്ച വരെ 24 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോട്ടയം,

എറണാകുളം, തൃശൂര്‍, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ചൊവ്വാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.