സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവം ; വിവരം പൊലീസില്‍ അറിയിക്കാന്‍ വീഴ്ച വരുത്തിയ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

 

സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നനാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍.

 

അധ്യാപികയ്ക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് കണ്ടെത്തല്‍.

പാലക്കാട് മലമ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. പീഡന വിവരം പൊലീസില്‍ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രധാനാധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. അധ്യാപികയ്ക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് കണ്ടെത്തല്‍. പ്രതിയായ അധ്യാപകനെ പുറത്താക്കാന്‍ എഇഒ ശുപാര്‍ശ നല്‍കും. സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കും. ഇതിനുള്ള നടപടികള്‍ ഒരാഴ്ചക്കകം തുടങ്ങും.


സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നനാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍. പീഡന വിവരം അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ ദിവസങ്ങളോളം സംഭവം മറച്ചുവെച്ചു. പൊലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ഡിസംബര്‍ 18നാണ് വിദ്യാര്‍ത്ഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. അന്നേ ദിവസം തന്നെ സ്‌കൂള്‍ അധികൃതര്‍ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19 ന് അധ്യാപകനെതിരെ മാനേജ്‌മെന്റ് മുഖേന നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍, സംഭവം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാന്‍ വൈകിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍. പീഡന വിവരം മറച്ചുവെച്ചതിനും അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനുമടക്കം സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകും.

പാലക്കാട് മലമ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇക്കഴിഞ്ഞ നവംബര്‍ 29ന് അധ്യാപകന്റെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ചായിരുന്നു അതിക്രൂര പീഡനം. സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായ കൊല്ലങ്കോട് സ്വദേശി അനിലാണ് കേസില്‍ പിടിയിലായത്. വിദ്യാര്‍ത്ഥി സഹപാഠിയോട് നടത്തിയ തുറന്നു പറച്ചിലിലാണ് പീഡന വിവരം പുറത്തറിയുന്നത്.