താന്‍ പേര് പറഞ്ഞ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നു; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നു, പ്രതികരിച്ച് ആർ ശ്രീലേഖ 

താന്‍ പേര് പറഞ്ഞ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്നും അത് പൊലീസ് അന്വേഷിച്ചാല്‍ മനസിലാകുമെന്നും ശ്രീലേഖ പറഞ്ഞു. 

 

തിരുവനന്തപുരം: ആർ ശ്രീലേഖയ്ക്കെതിരെ പോക്‌സോ കേസെന്ന വാർത്ത പ്രചരിക്കുന്നതിന് പിന്നാലെ പ്രതികരിച്ച്  തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ രംഗത്ത്. താന്‍ പേര് പറഞ്ഞ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്നും അത് പൊലീസ് അന്വേഷിച്ചാല്‍ മനസിലാകുമെന്നും ശ്രീലേഖ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്നും അറിഞ്ഞുകൊണ്ട് അതിജീവിതയ്‌ക്കെതിരെ ഒന്നും ചെയ്യില്ലെന്നും ശ്രീലേഖ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

'കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി വളരെ അധികം പ്രവര്‍ത്തിയച്ചയാളാണ് ഞാന്‍. നിര്‍ഭയ സ്‌കീം വന്നപ്പോള്‍ അതിന്റെ നോഡല്‍ ഓഫീസര്‍ ആയിരുന്നു. ഇപ്പോള്‍ പോക്‌സോ കേസ് വന്നിരിക്കുന്നത് 2021ലോ 2020ലോഞാന്‍ ചെയ്ത വീഡിയോയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിനാണ്. കിളിരൂര്‍ കേസ് ആണ് ഞാന്‍ അതില്‍ പറഞ്ഞിരിക്കുന്നത്. ആ കേസ് ഞാന്‍ നേതൃത്വം നല്‍കിയ ടീമാണ് അന്വേഷിച്ചത്. അതില്‍ എല്ലാ പ്രതികളെയും ശിക്ഷിക്കുകയും ചെയ്തു. ആ കുട്ടിയുടെ പേര് എഫ്‌ഐആറില്‍ മൈനര്‍ എന്നാണ് എഴുതിയതെങ്കിലും അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയായതാണെന്ന് വെളിവായിട്ടുണ്ട്. മരണപ്പെടുമ്പോള്‍ അവരുടെ പ്രായം ഇരുപതിനോട് അടുപ്പിച്ചായിരുന്നു. ആ കുട്ടി മൈനര്‍ അല്ല. പോക്‌സോ കേസ് നില്‍ക്കില്ല. പൊലീസ് അന്വേഷിച്ചാല്‍ മനസിലാകും'

'ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതുമുതല്‍ തന്നെ വ്യക്തിഹത്യ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പരാതികള്‍. ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും കുത്തിപ്പൊക്കുകയാണ്. ഒരമ്മയും ഒരുസ്ത്രീയും ഒരുപൊലീസ് ഉദ്യോഗസ്ഥയുമായ ഞാന്‍ ഒരു പെണ്‍കുട്ടിക്കോ സ്ത്രീക്കോ പീഡനത്തിന് ഇരയായ വ്യക്തിക്കോ ദോഷകരമായ ഒന്നും ചെയ്യില്ല. കിളിരൂര്‍ കേസിലെ പെണ്‍കുട്ടിയുടെ പേര് വിക്കിപിഡിയയില്‍ ഉള്‍പ്പടെ ഉണ്ട്. അത് എല്ലാവര്‍ക്കും അറിയാം. മരണപ്പെട്ട് കഴിഞ്ഞശേഷം അത് എല്ലാവരും അറിയുന്ന വാര്‍ത്തയായ ശേഷം വര്‍ഷം തോറും അവര്‍ക്ക് ആദരമായി മെഴുകുതിരി കത്തിക്കന്ന സമയത്ത് ആ പേര് പുറത്തുവരുന്നത് ആരെയും മാനസികമായി വിഷമിപ്പിക്കന്നതല്ല' ആര്‍ ശ്രീലേഖ പറഞ്ഞു.