സ്വന്തക്കാർക്ക് സീറ്റില്ല !! തളിപ്പറമ്പ് കോൺഗ്രസിൽ പൊട്ടിത്തെറി ; ടി കെ ഗോവിന്ദനെതിരെ കൊയ്യം ജനാർദ്ദനനും വിജിൽ മോഹനനും കോൺഗ്രസ് വിമത സ്ഥാനാർത്ഥികളായി മത്സരിക്കും 

സിപിഐഎം വിമതന്‍ ടി കെ ഗോവിന്ദനെ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

 

കണ്ണൂര്‍:  സിപിഐഎം വിമതന്‍ ടി കെ ഗോവിന്ദനെ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.സിപിഐഎമ്മുമായി ഇടഞ്ഞ് പുറത്തുവന്ന നേതാക്കളെ യുഡിഎഫ് സ്ഥാനാർത്ഥികളാക്കുന്നതോടെ കോൺഗ്രസ് നേതാക്കൾക്ക് അവസരം നിഷേധിക്കപ്പെടുന്നു എന്നാണ് യൂത്ത് കോൺഗ്രസ് വിമർശനം ഉന്നയിക്കുന്നത്.

 പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് വിമതരായി മത്സരിക്കാനൊരുങ്ങുന്നത്. കെപിസിസി അംഗം കൊയ്യം ജനാര്‍ദ്ദനന്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ്.ജനാര്‍ദ്ദനന്‍.ശനിയാഴ്ച്ച 12 മണിക്ക്  തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും.സി.പി.എമ്മില്‍ നിന്നും അസംബ്ലി സീറ്റ് ലഭിക്കാത്തതിനാല്‍ പുറത്തുവന്ന ടി.കെ.ഗോവിന്ദനെ യു.ഡി.എഫ് പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ചാണ് ജനാര്‍ദ്ദനന്‍ രംഗത്തുവന്നിരിക്കുന്നത്. 2016ല്‍ മണ്ഡലത്തില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജേഷ് നമ്പ്യാരും മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ്.

ടി കെ ഗോവിന്ദനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ നാമനിർദേശ പത്രിക നൽകുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ശനിയാഴ്ച്ച 12 മണിക്ക്  തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും .തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് പ്രചരണം ആരംഭിച്ചിട്ടുണ്ട്.  കോണ്‍ഗ്രസിന്റെ അഭിമാനം സംരക്ഷിക്കാന്‍ അവന്‍ വരുന്നു എന്ന എഴുത്തുമായുള്ള പോസ്റ്ററുകള്‍ എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്.

സിപിഐഎമ്മില്‍ നിന്നും വരുന്നവരെ സ്ഥാനാര്‍ത്ഥിയാക്കുന്ന തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേരത്തെ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പ്രതിഷേധം നേതൃത്വം മുഖവിലയ്ക്കെടുത്തില്ല. പിന്നാലെ പാര്‍ട്ടിക്കുള്ളിലെ പ്രതിഷേധം പരസ്യമാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.