സൗഹൃദങ്ങളില്‍ സംശയം ; പാനൂരിലെ അധ്യാപിക ആദിത്യയെ ആണ്‍ സുഹൃത്ത് മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി 

വിവാഹ ആലോചനയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും പത്തു മാസം മുന്‍പ് ശരണ്‍ ആദിത്യയെ വിവാഹം ആലോചിച്ചു ചെന്നിരുന്നുവെന്നും പൊലീസ് പറയുന്നു.

 

ആദിത്യയെ മര്‍ദിച്ചെന്ന് ആണ്‍ സുഹൃത്ത് ശരണ്‍ സമ്മതിച്ചു.

പാനൂരിലെ അധ്യാപിക ആദിത്യയെ ആണ്‍ സുഹൃത്ത് മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. 28കാരിയുടെ സൗഹൃദങ്ങളില്‍ സംശയം പ്രകടിപ്പിച്ചാണ് ഇയാള്‍ മര്‍ദിച്ചത്. തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ചായിരുന്നു യുവതിയെ ആക്രമിച്ചതെന്നും ആദിത്യയെക്കുറിച്ച് ബന്ധുക്കള്‍ക്ക് അയച്ച മോശം സന്ദേശങ്ങളും ആത്മഹത്യക്ക് കാരണമായിട്ടുണ്ടാകാമെന്നും പൊലീസ് പറയുന്നു. ആദിത്യയെ മര്‍ദിച്ചെന്ന് ആണ്‍ സുഹൃത്ത് ശരണ്‍ സമ്മതിച്ചു.

വിവാഹ ആലോചനയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും പത്തു മാസം മുന്‍പ് ശരണ്‍ ആദിത്യയെ വിവാഹം ആലോചിച്ചു ചെന്നിരുന്നുവെന്നും പൊലീസ് പറയുന്നു. ആദിത്യയുടെ വീട്ടുകാര്‍ക്ക് താല്പര്യം ഇല്ലാത്തതിനാല്‍ വിവാഹം നടന്നില്ല. എന്നാല്‍ വീട്ടുകാരറിയാതെ ഇരുവരും സൗഹൃദത്തിലായെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെയാണ് ശരണിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ കഴിഞ്ഞ് 14നാണ് വീട്ടില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗസ്റ്റ് അധ്യാപികയായിരുന്നു ആദിത്യ.