ലൈംഗികാതിക്രമക്കേസ്; മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ടത് പുനഃ പരിശോധിക്കണമെന്ന് ആവശ‍്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയിൽ
തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ‍്യം.
ന‍്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ വെറുതെ വിട്ട മുൻമന്ത്രി നീലലോഹിതദാസൻ നാടാരെയ്ക്കെതിരെ വീണ്ടും അതിജീവിത രംഗത്ത്. വെറുതെ വിട്ടത് പുനഃ പരിശോധിക്കണമെന്ന് ആവശ‍്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ‍്യം.
ഇതു കൂടാതെ നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരേ കേരള സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകണമെന്ന് ആവശ‍്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും പരാതിക്കാരി കത്തയച്ചിട്ടുണ്ട്.നായനാർ സർക്കാരിന്‍റെ കാലത്ത് വനം വകുപ്പിലെ മുൻ ഉദ്യോഗസ്ഥ നൽകിയ പരാതിയിലാണ് നീലലോഹിതദാസൻ നാടാർക്കെതിരേ കേസെടുത്തത്. സംഭവം വിവാദമായതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജി വച്ചിരുന്നു. വിചാരണക്കോടതി കേസിൽ നീലലോഹിതദാസൻ നാടാർ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒരു വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചത്. 1999ൽ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വച്ച് ഉന്നത ഉദ്യോഗസ്ഥയെ അതിക്രമിച്ചുവെന്നായിരുന്നു പരാതി.