സി പി എം കണ്ണൂരിൽ നടത്തുന്നത് വോട്ടു കൊള്ളയെന്ന് സണ്ണി ജോസഫ്

സിപിഎം കണ്ണൂരില്‍ നടത്തുന്നത് കള്ളവോട്ടല്ല കവര്‍ച്ചയാണെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണിജോസഫ് എം എല്‍എ. മമ്പറത്ത് സ്ഥാനാര്‍ഥിയെയും

 

കണ്ണൂർ: സിപിഎം കണ്ണൂരില്‍ നടത്തുന്നത് കള്ളവോട്ടല്ല കവര്‍ച്ചയാണെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണിജോസഫ് എം എല്‍എ. മമ്പറത്ത് സ്ഥാനാര്‍ഥിയെയും ബൂത്ത് ഏജന്റിനെയും സി പി എം പ്രവർത്തകർ അക്രമിച്ചതില്‍ പ്രതിഷേധിച്ച് നടന്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് കണ്ട് വ്യാപകമായി കള്ളവോട്ട് ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു സിപിഎം.

പക്ഷെ മുന്‍കാലങ്ങളിലേത് പോലെ ബൂത്തിലിരിക്കാനും ചാലഞ്ച് ചെയ്യാനും ആരും നില്‍ക്കില്ലെന്ന ധാരണയായിരുന്നു സിപിഎമ്മിനുണ്ടായിരുന്നത്. ഇക്കുറി യുഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ടിനെതിരെ പ്രതിഷേധിക്കാന്‍ മുന്നോട്ട് വന്നതോടെ കലിയിളകിയ സിപിഎമ്മുകാര്‍ ഏജന്റുമാരെയും സ്ഥാനാര്‍ഥിയെയും അക്രമിക്കുകയായിരുന്നുവെന്നും സണ്ണിജോസഫ് പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണ്ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട പുറത്തിറങ്ങിയ ഗാനത്തിനെതിരെ കേസെടുക്കാന്‍ ശ്രമിച്ചത് അവര്‍ മൂഡന്‍മാരായതു കൊണ്ടായിരുന്നു. ഗാനം രചിച്ചയാള്‍ക്കെതിരെ കേസെടുക്കാന്‍ സാധിക്കില്ലെന്ന നിയമപോദേശം കിട്ടിയതോടെയാണ് അവര്‍ക്ക് പിന്തിരിയേണ്ടിവന്നത്. സ്വര്‍ണ്ണകൊള്ളയുമായി ബന്ധപ്പെട്ട് വന്‍ സ്രാവുകള്‍ അകത്താകുന്ന കാലം വിദൂരമല്ലെന്നും സ്വര്‍ണ്ണം മാത്രല്ല മറ്റു സാധനങ്ങളും ഇവിടെ നിന്നും അടിച്ച് മാറ്റിയ കഥകളാണ് പുറത്ത് വരുന്നതെന്നും സണ്ണിജോസഫ് പറഞ്ഞു. അയ്യപ്പന്റെ സ്വര്‍ണവും വസ്തുവകളും സംരക്ഷിക്കേണ്ട ദേവസ്വം ബോര്‍ഡ് തന്നെ കള്ളന്‍മാരാകുന്ന കാഴ്ചയാണ് കാണുന്നത്. കോടതിയുടെ ഇടപെടലിലൂടെയാണ് കൊള്ളയുടെ കാര്യം പുറത്തറിഞ്ഞതെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ അക്രമവും അഴിമതിയും ശബരിമലയിലെ കൊള്ളയും വിലക്കയറ്റവും ആശാവര്‍ക്കര്‍മാരുടെ സമരവും കണ്ണൂരില്‍ എ ഡിഎം ആയിരുന്ന നവീന്‍ബാബുവിന്റെ ആത്മഹത്യയും എല്ലാം സിപിഎമ്മിന് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ മറന്ന് ജനകീയ പ്രശ്‌നങ്ങളില്‍ നിഷേധാത്മകമായ സമീപനം സ്വീകരിച്ചതും കാലങ്ങളായി സിപിഎമ്മില്‍ ഉറച്ച് നിന്നവര്‍ പോലും പാര്‍ട്ടി ചിഹ്നത്തെ കൈവിട്ടതായി തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുവെന്നും സണ്ണിജോസഫ് പറഞ്ഞു.

കേന്ദ്രത്തില്‍ ബിജെപിയും കേരളത്തില്‍ പിണറായി വിജയനും വോട്ട് ചോരി നടത്തുകയായിരുന്നു., കേരളത്തില്‍ വോട്ടര്‍മാരല്ലാത്തവര്‍ക്ക് ഇവിടെ വോട്ട് ചേര്‍ത്തു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സമാന സംഭവങ്ങളാണ് നടന്നു കൊണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.