കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ വൈകിപ്പിച്ചത് സർക്കാർ ഇടപെടൽ : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് 

തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ്  ദേവസ്വം മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനേയും ദേവസ്വം മുൻ പ്രസിഡന്റ് പിഎസ് പ്രശാന്തിനേയും ചോദ്യം ചെയ്യാതിരിക്കാൻ അന്വേഷണ സംഘത്തിന് മേൽ

 

കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ്  ദേവസ്വം മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനേയും ദേവസ്വം മുൻ പ്രസിഡന്റ് പിഎസ് പ്രശാന്തിനേയും ചോദ്യം ചെയ്യാതിരിക്കാൻ അന്വേഷണ സംഘത്തിന് മേൽ സർക്കാരിന്റെ ശക്തമായ നിയന്ത്രണവും ഇടപെടലും ഉണ്ടായിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.

ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ അന്വേഷണം ഇത്രപോലും മുന്നോട്ട് പോകില്ലായിരുന്നു. ശബരിമല സ്വർണ്ണക്കൊള്ളയിൽ നേതാക്കളായ പ്രതികളെ സിപിഎമ്മും സർക്കാരും തുടർച്ചയായി സംരക്ഷിക്കുന്നത് പ്രതിഷേധാർഹമാണ്. ജയിൽ കഴിയുന്ന പ്രതികൾക്കെതിരെ ചെറിയ അച്ചടക്ക നടപടി സ്വീകരിക്കാൻ തയ്യാറല്ലെന്നാണ് കഴിഞ്ഞ ദിവസവും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചത്. പ്രതികളുടെ ജാമ്യം നിഷേധിച്ച് കൊണ്ടുള്ള കോടതിയുടെ കണ്ടെത്തലുകൾ  മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടറിക്കും ബാധകമല്ലെന്ന നിലപാടാണ്. ഇത് വിശ്വാസ സമൂഹവും ജനാധിപത്യ വിശ്വാസികളും നിയമവാഴ്ച ആഗ്രഹിക്കുന്ന പൗരൻമാരും ശക്തമായ പ്രതിഷേധത്തോടെയാണ് വീക്ഷിക്കുന്നത്. അന്വേഷണ സംഘത്തിന്റെ സ്വതന്ത്രവും നീതിപൂർവ്വവുമായ പ്രവർത്തനത്തെ സിപിഎം ബോധപൂർവ്വം തടസ്സപ്പെടുത്തുന്നു.

ശബരിമലയിൽ നിന്ന് മോഷ്ടിക്കപ്പെട്ട സ്വർണ്ണം കണ്ടെത്താൻ  ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം എത്താനുണ്ടെന്ന് ഹൈക്കോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടും അതിലും നടപടിയില്ല.  മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് പരമരഹസ്യമാക്കി വെയ്ക്കാൻ അന്വേഷണം സംഘത്തിന് നിർദ്ദേശം നൽകിയത് ആരാണ്? സ്വർണ്ണക്കൊള്ളയിലെ അന്വേഷണം മുഴുവൻ പ്രതികളിലേക്കും എത്തണമെങ്കിൽ അന്വേഷണ സംഘത്തിന് മേലുള്ള ഭരണകൂടത്തിന്റെ നിയന്ത്രണം ഇല്ലാതാകണം. എത്രയും വേഗം നഷ്ടപ്പെട്ട സ്വർണ്ണം കണ്ടെടുക്കണം. നിർഭയമായി ഉന്നതരെ ചോദ്യം ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കാൻ അന്വേഷണം സംഘം തയ്യാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.