ദുരൂഹമായി എന്തോ നടന്നിട്ടുണ്ട്..! സായ് ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ ആത്മഹത്യയിൽ അധ്യാപകനെതിരെ മരിച്ച സാന്ദ്രയുടെ കുടുംബം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘം  

സായിയിലെ അധ്യാപകനായ രാജീവ് മകളെ മാനസികമായി പീഡിപ്പിച്ചെന്നും ഇതേക്കുറിച്ച് മകള്‍ പറഞ്ഞിരുന്നതായും കാണിച്ച് സാന്ദ്രയുടെ കുടുംബം കൊല്ലം പൊലീസില്‍ പരാതി നല്‍കി

 

 

കൊല്ലം: സായ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മരിച്ച സാന്ദ്രയുടെ കുടുംബം. കൊല്ലം സായിയിലെ അധ്യാപകനായ രാജീവ് മകളെ മാനസികമായി പീഡിപ്പിച്ചെന്നും ഇതേക്കുറിച്ച് മകള്‍ പറഞ്ഞിരുന്നതായും കാണിച്ച് സാന്ദ്രയുടെ കുടുംബം കൊല്ലം പൊലീസില്‍ പരാതി നല്‍കി.കേസന്വേഷണത്തിനായി എസിപിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണസംഘം സഹപാഠികളില്‍ നിന്നും സായ് അധികൃതരില്‍ നിന്നും മൊഴിയെടുക്കും.

രാജീവ് സാര്‍ മാനസികമായി പീഡിപ്പിച്ചിതിനെ കുറിച്ച്  പലപ്പോഴും മകള്‍ പറഞ്ഞിരുന്നുവെന്ന് ആത്മഹത്യ ചെയ്ത സാന്ദ്രയുടെ പിതാവ് പറഞ്ഞു. 'ഞാന്‍ ഇവിടുത്തെ പഠനം നിര്‍ത്തുകയാണ്. ഈ പരീക്ഷ കഴിഞ്ഞാല്‍ നാട്ടിലേക്ക് വരും എന്നാണ് മകൾ പറഞ്ഞിരുന്നത്. എന്നാല്‍ പിറ്റേദിവസം രാവിലെ ആറ് മണിക്ക് അവിടേക്ക് ചൊല്ലാന്‍ ആവശ്യപ്പെട്ട് രാജീവ് സാറിന്റെ ഫോണ്‍ വന്നു. പിന്നാലെ നിരവധി തവണ തിരിച്ചുവിളിച്ചിട്ടും അദ്ദേഹം ഫോണ്‍ എടുത്തില്ല. കുറച്ച് കഴിഞ്ഞ് നിങ്ങള്‍ കയറിയോ എന്ന് ചോദിച്ച് സിഐയുടെ ഫോണ്‍ വന്നു. ഇപ്പോ കയറുമെന്ന് പറഞ്ഞ് മോള്‍ക്ക് എന്താ പറ്റിയതെന്ന് ചോദിച്ചു. മകള്‍ക്ക് ഒരു ആക്‌സിഡന്റ് പറ്റിയെന്നും വേണ്ടപ്പെട്ടവരെയും കൂട്ടി ഒരുവണ്ടിയുമായി വരാനാണ് പറഞ്ഞത്. എപ്പോഴും സാറന്‍മാരെ കുറിച്ച് കംപ്ലെയ്ന്റ് ആണ് കുട്ടി പറഞ്ഞത്. എന്റെ മോള്‍ ഒരിക്കലും ആത്മഹ്യ ചെയ്യില്ല. അവിടെ ദൂരൂഹമായ എന്തോ ഒന്ന് നടന്നിട്ടുണ്ട്. കുട്ടി മരിക്കാന്‍ ഇടയായ കാര്യങ്ങള്‍ എനിക്ക് അറിയണമെന്നും '- പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട് കടലുണ്ടി പേടിയാട്ടുകുന്ന് അമ്പാളി രവിയുടെ മകള്‍ സാന്ദ്ര (18), തിരുവനന്തപുരം മുദാക്കല്‍ വാളക്കാട് ഇളമ്പത്തടം വിഷ്ണു ഭവനില്‍ വേണുവിന്റെ മകള്‍ വൈഷ്ണവി (15) എന്നിവരാണു മരിച്ചത്. സ്വകാര്യ സ്‌കൂളില്‍ വൈഷ്ണവി 10ാം ക്ലാസിലും സാന്ദ്ര പ്ലസ് വണ്ണിനും ആണു പഠിച്ചിരുന്നത്. 2 പേരുടെയും പോക്കറ്റുകളില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു.വ്യാഴാഴ്ച പുലര്‍ച്ചെ 5നു പരിശീലനം ആരംഭിച്ചപ്പോള്‍ വൈഷ്ണവിയും സാന്ദ്രയും എത്തിയിരുന്നില്ല. ഇവരെ അന്വേഷിച്ചു സാന്ദ്രയുടെ മുറിയില്‍ എത്തിയപ്പോള്‍ അകത്ത് നിന്നു കുറ്റി ഇട്ടിരുന്നു. തുടര്‍ന്നു സെക്യൂരിറ്റിയും പരിശീലകരും എത്തി വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോള്‍ ആണ് ഇരുവരെയും 2 ഫാനുകളിലായി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.