ഷഹബാസ് വധക്കേസിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശനം നേടി

സംഭവത്തില്‍ പ്രതിഷേധവുമായെത്തിയ കെഎസ്യു, എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 

വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ അഡ്മിഷന്‍ നേടാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്.

താമരശ്ശേരി ഷഹബാസ് വധക്കേസിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശനം നേടി. താമരശ്ശേരി ജിവിഎച്ച്എസ്എസില്‍ മൂന്ന് പേര്‍ക്കും രണ്ടുപേര്‍ക്ക് കോഴിക്കോട് നഗരത്തിലെ രണ്ട് സ്‌കൂളുകളിലും ആണ് പ്രവേശനം ലഭിച്ചത്. സംഭവത്തില്‍ പ്രതിഷേധവുമായെത്തിയ കെഎസ്യു, എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ അഡ്മിഷന്‍ നേടാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. ഇതിനായി വിദ്യാര്‍ത്ഥികളെ ഒരു ദിവസത്തേക്ക് വിട്ടയക്കാനും കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോം സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു. വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് സമയം അനുവദിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ നല്‍കാന്‍ താമരശ്ശേരി പൊലീസിനും നിര്‍ദേശം നല്‍കിയിരുന്നു.

ജുവനൈല്‍ ഹോമിലായതിനാല്‍ സ്‌കൂള്‍ പ്രവേശനത്തിനോ മറ്റുനടപടികള്‍ സ്വീകരിക്കുന്നതിനോ കഴിയില്ലെന്ന് കാട്ടി വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവിട്ടത്.