സംസ്ഥാന സ്കൂൾ കലോത്സവത്തിൽ യക്ഷഗാന കലാകാരന്മാരെ അപമാനിച്ചുവെന്ന് കെ സുരേന്ദ്രൻ

 

കാസർകോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ യക്ഷഗാന കലാകാരന്മാരെ അപമാനിച്ചുവെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യക്ഷഗാനം തുടങ്ങുന്നതിന് മുമ്പുള്ള നിലവിളക്ക് വച്ചുള്ള പൂജ ഒരു സംഘം ആളുകൾ അലങ്കോലപ്പെടുത്തി. സ്വാഗത ഗാനത്തിന്റെ പേരിൽ ആക്ഷേപം ഉന്നയിക്കുന്നവർ ഇക്കാര്യം മിണ്ടുന്നില്ല. സ്വാഗത ഗാന വിവാദത്തിൽ മാത്രമല്ല, യക്ഷഗാനത്തെ അപമാനിച്ചതിനെ കുറിച്ചും സർക്കാർ അന്വേഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്കൂൾ കലോത്സവത്തിന്റെ കാര്യത്തിൽ വർഗീയ ദ്രുവീകരണം ഉണ്ടാക്കാനാണ് സർക്കാരും പൊതുമരാമത്ത് മന്ത്രിയും ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്കൂൾ കലോത്സവത്തിൽ ബീഫ് വിളമ്പുന്നുണ്ടെങ്കിൽ പന്നിയും വിളമ്പണം. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് കള്ളക്കേസാണ്. ജാതി പറഞ്ഞ് പീഡിപ്പിച്ചെന്ന് സുന്ദര ഇതുവരെ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയാണ് കേസിന് പിന്നിൽ. രാഷ്ട്രീയമായി അപകീർത്തിപ്പെടുത്താൻ വേണ്ടി കെട്ടിച്ചമച്ചതാണ് കേസ്. കെ സുന്ദര സ്വമേധയാ സ്ഥാനാർത്ഥിത്വം പിൻവലിച്ചതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.