തളിപ്പറമ്പ് കൂവേരിയുടെ ശ്രീനിവാസന്‍ വിതച്ച സ്‌നേഹം; സിനിമയ്ക്കായി ഒരുക്കിയ കൃഷിത്തോട്ടം നാടിന് സമര്‍പ്പിച്ച ഓര്‍മ്മകളില്‍ ഒരു പ്രദേശം

ആ മണ്ണിനോടും മനുഷ്യരോടും ശ്രീനിവാസന്‍ പുലര്‍ത്തിയ ആത്മബന്ധം ഇന്നും കൂവേരിക്കാരുടെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.  

 

പുഴയോരത്ത് വിതച്ച വിത്തുകള്‍ കേവലം പച്ചക്കറികളുടേതായിരുന്നില്ല, മറിച്ച് ഒരു നാടിനോട് അദ്ദേഹം കാണിച്ച വലിയ സ്‌നേഹത്തിന്റേതുകൂടിയായിരുന്നു.

തളിപ്പറമ്പ്: അന്തരിച്ച പ്രിയ നടന്‍ ശ്രീനിവാസന്റെ ഓര്‍മ്മകളില്‍ വിങ്ങിപ്പൊട്ടുകയാണ്  കൂവേരിയിലെ നാട്ടുകാര്‍. വെറുമൊരു സിനിമാ ചിത്രീകരണത്തിനപ്പുറം, ആ മണ്ണിനോടും മനുഷ്യരോടും ശ്രീനിവാസന്‍ പുലര്‍ത്തിയ ആത്മബന്ധം ഇന്നും കൂവേരിക്കാരുടെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.  

സിനിമയ്ക്കായി സെറ്റിടുന്ന പതിവ് രീതിക്ക് വിരുദ്ധമായി, പവിയേട്ടന്റെ സ്‌നേഹചൂരല്‍ എന്ന സിനിമയ്ക്കായി കൂവേരി പുഴയോരത്തെ അരയേക്കറോളം തരിശുഭൂമിയിലാണ് ശ്രീനിവാസന്റെ നേതൃത്വത്തില്‍ ജൈവകൃഷിക്ക് തുടക്കം കുറിച്ചത്. സിനിമയുടെ ചിത്രീകരണത്തിനായി തുടങ്ങിയ ഈ കൃഷിത്തോട്ടം വെറും 65 ദിവസം കൊണ്ട് നൂറുമേനി വിളവാണ് നല്‍കിയത്. ഗുണമേന്മയുള്ള വിത്തുകള്‍ പാകി പാവലും പടവലവും വെണ്ടയും ചീരയും ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ ആ മണ്ണില്‍ വിളഞ്ഞു. ചിത്രീകരണം അവസാനിച്ചതോടെ ആ കൃഷിത്തോട്ടം ഉപേക്ഷിച്ചു പോകാതെ, അവിടെ വിളഞ്ഞ വിഷമില്ലാത്ത പച്ചക്കറികള്‍ നാട്ടുകാര്‍ക്കും സമീപത്തെ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്കും സൗജന്യമായി നല്‍കിയാണ് ശ്രീനിവാസന്‍ മടങ്ങിയത്. ഭക്ഷണ കാര്യത്തില്‍ മലയാളി വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ല എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ അന്ന് കൂവേരിയിലെ വിളവെടുപ്പ് ഉത്സവത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.
സിനിമയിലെ ആ വലിയ കലാകാരന്‍ ഒരു സാധാരണ കര്‍ഷകനായി കൂവേരിയിലെ നാട്ടുകാര്‍ക്കിടയില്‍ ജീവിച്ച ആ രണ്ടു മാസക്കാലം പ്രദേശവാസികള്‍ ഇന്നും ഓര്‍ക്കുന്നു. ചിത്രീകരണം കാണാനെത്തിയവരോട് ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.


ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയ ആ മഹാപ്രതിഭ കൂവേരിയിലെ പുഴയോരത്ത് വിതച്ച വിത്തുകള്‍ കേവലം പച്ചക്കറികളുടേതായിരുന്നില്ല, മറിച്ച് ഒരു നാടിനോട് അദ്ദേഹം കാണിച്ച വലിയ സ്‌നേഹത്തിന്റേതുകൂടിയായിരുന്നു.