ഇടപ്പള്ളി റീഗല്‍ ജ്വല്ലറിയില്‍ നിന്ന് ആറര പവന്‍ സ്വര്‍ണാഭരണം മോഷണം പോയ കേസ് ; പ്രതി അറസ്റ്റില്‍

ജ്വല്ലറിയില്‍ ഉപഭോക്താക്കള്‍ മുന്‍കൂറായി ബുക്ക് ചെയ്ത ഓര്‍ഡര്‍ ബോക്സില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയത്.

 

ജ്വല്ലറിയിലെ ജീവനക്കാരനും എറണാകുളം ജില്ല വളയംചിറ സ്വദേശിയുമായ അമല്‍ എസ് കുമാര്‍ (29) ആണ് പിടിയിലായത്.

ഇടപ്പള്ളി മാര്‍ക്കറ്റ് റോഡിലുള്ള റീഗല്‍ ജ്വല്ലറിയില്‍ നിന്നും ആറര പവനിലേറെ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ കേസില്‍ പ്രതി അറസ്റ്റില്‍. ജ്വല്ലറിയിലെ ജീവനക്കാരനും എറണാകുളം ജില്ല വളയംചിറ സ്വദേശിയുമായ അമല്‍ എസ് കുമാര്‍ (29) ആണ് പിടിയിലായത്. എളമക്കര പൊലീസാണ് ഇയാളെ പിടികൂടിയത്. സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് പ്രതിയെ എളമക്കര പൊലീസിന് കണ്ടെത്താനായത്. 40 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമാലയും 12.30 ഗ്രാം വരുന്ന സ്വര്‍ണ പാദസരവും ഉള്‍പ്പെടെ ഏകദേശം 7 ലക്ഷം രൂപ വില വരുന്ന 52.30 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് പ്രതി മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു.

ജ്വല്ലറിയില്‍ ഉപഭോക്താക്കള്‍ മുന്‍കൂറായി ബുക്ക് ചെയ്ത ഓര്‍ഡര്‍ ബോക്സില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയത്. 2025 നവംബര്‍ ഒന്നിനാണ് പ്രതി കൃത്യം നടത്തിയത്. മോഷണം പിടിക്കപ്പെടാതിരിക്കാന്‍ ഏകദേശം ഇതേ തൂക്കത്തിലുള്ള സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ പ്രതി ഓര്‍ഡര്‍ ബോക്സില്‍ തിരികെ വച്ചു. ഇതിനായി മാലയും ഒരു ജോഡി പാദസരവും ഇടപ്പള്ളിയിലുള്ള ഫാന്‍സി സ്റ്റോറില്‍ നിന്ന് വാങ്ങിയതായി പൊലീസ് കണ്ടെത്തി. ഈ സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ തിരികെ ഓര്‍ഡര്‍ ബോക്‌സില്‍ വെച്ച് ജ്വല്ലറിയില്‍ നിന്നും എടുത്ത സ്വര്‍ണാഭരണം ഇടപ്പള്ളിയിലുള്ള ഫിനാന്‍സ് സ്ഥാപനത്തിലാണ് വിറ്റത്. ഇതിലൂടെ 5 ലക്ഷം രൂപ ഇയാള്‍ കൈക്കലാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.