എസ്ഐആർ ; കേരളത്തിൽ 25 ലക്ഷം പേരെ വെട്ടി 

 

ബിഹാറിനു പിന്നാലെ സമഗ്ര വോട്ടർ പട്ടിക വിവാദം കേരളത്തിലേക്കും. എസ്ഐആർ നടപടിക്രമങ്ങൾ അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, 2025 ഒക്ടോബറിലെ വോട്ടർ പട്ടികയിൽനിന്ന് 25 ലക്ഷത്തിലധികം വോട്ടർമാരാണ് പുറത്തായിരിക്കുന്നത്. 2,78,59,855 വോട്ടർമാരാണ് ഒക്ടോബറിലെ പട്ടികയിൽ ഉണ്ടായിരുന്നത്. സിപിഎമ്മും കോൺഗ്രസും ലീഗും ഉൾപ്പെടെ പ്രതിപക്ഷകക്ഷികൾ അതിശക്തമായ എതിർപ്പ് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു.

99.96% എന്യൂമറേഷൻ ഫോമുകൾ തിരികെ ലഭിക്കുകയും 99.77% ഡിജിറ്റൈസ് ചെയ്‌തതിനും ശേഷമാണ് 25 ലക്ഷത്തിലധികം വോട്ടർമാർ ഒഴിവായത്. മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ, മറ്റുസ്ഥലത്ത് പേരുചേർത്തവർ, മറ്റുകാരണങ്ങളാൽ ഉൾപ്പെടാത്തവർ എന്നിവരാണു പട്ടികയ്ക്കു പുറത്താകുന്നത്.

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം തർക്കമുള്ളവർക്കു രേഖകൾ ഹാജരാക്കി വോട്ട് ഉൾപ്പെടുത്താനുള്ള അവസരം നൽകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ കേൽക്കർ അറിയിച്ചു. അതേസമയം, കണക്കുകളിൽ വ്യക്തതയില്ലെന്നും എസ്ഐആർ നടപടികളുടെ കാലാവധി വീണ്ടും നീട്ടണമെന്നും രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.
ഡിസംബർ 15 വരെയുള്ള കണക്കനുസരിച്ച് 2025 ഒക്ടോബറിലെ വോട്ടർ പട്ടികയിലെ 6,44,547 പേർ മരിച്ചതായി എസ്ഐആറിൽ തിരിച്ചറിഞ്ഞു. കണ്ടെത്താൻ സാധിക്കാത്തവർ - 7,11,958, സ്ഥിരമായി താമസം മാറിയവർ - 8,19,346, ഒന്നിൽ കൂടുതൽ തവണ പട്ടികയിൽ ഉൾപ്പെട്ടവർ 1,31,530, മറ്റുള്ളവർ - 1,93,631 എന്നിങ്ങനെ 25,01,012 വോട്ടർമാർ കരട് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.