രാത്രിയായ സ്ഥിതിക്ക് ഇന്നിനി കല്ലിടാന്‍ സാധ്യതയില്ലല്ലോ?;അടുത്ത വര്‍ഷവും ജനുവരി 10 ഉണ്ടല്ലോ?; സിദ്ദിഖിന് പരിഹാസം

 

സിദ്ദിഖ് പറഞ്ഞ ജനുവരി 10 എത്തിയിട്ടും ഒരു പ്രഖ്യാപനവുമില്ലെന്നാണ് സിപിഐഎം പ്രധാനമായും ഉയര്‍ത്തുന്ന വിമര്‍ശനം.

 

ജനുവരി പത്തിനുള്ളില്‍ പുനരധിവാസം സംബന്ധിച്ച് എല്ലാ കാര്യങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുമെന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസിന്റെ പുനരധിവാസം സംബന്ധിച്ച് ജനുവരി പത്തിന് വ്യക്ത വരുത്തുമെന്ന ടി സിദ്ദിഖ് എംഎല്‍എയുടെ മുന്‍ പ്രഖ്യാപനത്തില്‍ പരിഹാസവുമായി എ എ റഹീം എംപി. ടി സിദ്ദിഖ് പറഞ്ഞ തീയതിയായിട്ടും പ്രഖ്യാപനമുണ്ടാകാത്തതിലാണ് എ എ റഹീം എംപി പരിഹാസവുമായി രംഗത്തെത്തിയത്. 'രാത്രിയായ സ്ഥിതിക്ക് ഇന്നിനി കല്ലിടാന്‍ സാധ്യതയില്ലല്ലോയെന്നും അടുത്തവര്‍ഷവും ജനുവരി 10 ഉണ്ടല്ലോ എന്നുമായിരുന്നു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ എ എ റഹീം പറഞ്ഞത്. സിദ്ദിഖിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. കോണ്‍ഗ്രസ് കലണ്ടറില്‍ ഇന്നേതാ തീയതി എന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.

ഇക്കഴിഞ്ഞ ഡിസംബര്‍ 30 ന് മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസിന്റെ പുനരധിവാസം സംബന്ധിച്ച് സിദ്ദിഖ് പ്രഖ്യാപനം നടത്തിയത്. ജനുവരി പത്തിനുള്ളില്‍ പുനരധിവാസം സംബന്ധിച്ച് എല്ലാ കാര്യങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുമെന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. കോണ്‍ഗ്രസിന്റെ ജന്മദിനമായ ഡിസംബര്‍ 28ന് പദ്ധതിക്ക് തറക്കല്ലിടുമെന്ന് താന്‍ മുന്‍പ് പറഞ്ഞത് ആഗ്രഹമാണെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. സിദ്ദിഖ് പറഞ്ഞ ജനുവരി 10 എത്തിയിട്ടും ഒരു പ്രഖ്യാപനവുമില്ലെന്നാണ് സിപിഐഎം പ്രധാനമായും ഉയര്‍ത്തുന്ന വിമര്‍ശനം. പുനരധിവാസം സംബന്ധിച്ച് കോണ്‍ഗ്രസിന് വ്യക്തമായ ധാരണയില്ലെന്നും സിപിഐഎം വിമര്‍ശിക്കുന്നു.