തളിപ്പറമ്പിൽ ശ്യാമള തന്നെ ..! ഔദ്യോഗിക പ്രഖ്യാപനം എട്ടിന്
എട്ടിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എ.കെ.ജി സെൻ്ററിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും
കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി പി.കെ. ശ്യാമള തന്നെ മത്സരിക്കും.എട്ടിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എ.കെ.ജി സെൻ്ററിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും.ശ്യാമളക്കെതിരെ സൈബറിടങ്ങളിൽ നടക്കുന്ന പ്രചാ രണം അവഗണിക്കാനാണ് പാർട്ടി തീരുമാനം. ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. നാളെ എൽ. ഡി.എഫ് യോഗവും ചേരും. അതിനു സി.പി.എം സംസ്ഥാന കമ്മിറ്റിയോഗവും ചേർന്ന് സ്ഥാനാർത്ഥി ലിസ്റ്റിന് അന്തിമ രൂപംനൽകുമെന്നാണ് വിവരം. അതിനു ശേഷം സംസ്ഥാനത്തെ സി.പി.എമ്മിൻ്റെ മുഴുവൻ മണ്‌ഡലം കമ്മിറ്റി യോഗങ്ങളും ചേരും.
പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എം. വി.ഗോവിന്ദന്റെ ഭാര്യ കൂടിയായ ശ്യാമളക്കെതിരെ സൈബറിടങ്ങളിൽ നടക്കുന്ന പ്രചാരണം തിരഞ്ഞെടുപ്പ് വേളയിൽ ഏശില്ലെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാണെന്നും അതിനാൽ സ്ഥാനാർത്ഥി ആരാണെന്ന തിന് പ്രസക്തിയില്ലെന്നുമാണ് സി.പി.എം വിലയിരുത്തുന്നത്. എം.വി. ഗോവിന്ദൻ്റെ ജീവിതത്തിലേക്ക് കടന്നുവരുന്നതിന് മുമ്പ് തന്നെ എസ്.എഫ്.ഐ. ഡി.വൈ.എഫ്.ഐ എന്നിവയിലൂടെ പ്രവർത്തിച്ച് നേതൃതലത്തിലെത്തിയ നേതാവാണ് ശ്യാമള എന്നാണ് സി.പി.എം വിലയിരുത്തുന്നത്.
പോളിറ്റ്ബ്യൂറോ അംഗം കെ.വിജയരാഘവൻ്റെ ഭാര്യ ആർ.ബിന്ദുവിനെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയപ്പോഴും രൂക്ഷവിമർശനം ഉയർന്നിരുന്നു. പാർട്ടിയുടെ ഒരു ഘടകത്തിലും അംഗമല്ലാതിരുന്ന ബിന്ദു വിനെ സ്ഥാനാർത്ഥിയാക്കി വിജയിപ്പിക്കുക മാത്രമല്ല മന്ത്രിയാക്കുകയും ചെയ്‌തിരുന്നു. ബിന്ദുവിനെതിരെ ഉയർന്ന വിമർശനങ്ങളെല്ലാം തിരഞ്ഞെടുപ്പോടെ ഇല്ലാതാവുകയായിരുന്നു. ശ്യാമളക്കെതിരെ സൈബറിടങ്ങളിൽ ആക്രമണം നടത്തുന്നവരിൽ ചെറിയൊരു വിഭാഗമാണ് സി.പി.എം പ്രവർത്തകരും അനുഭാവികളുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ബഹുഭൂരിപക്ഷവും യു.ഡി.എഫ് അനുകൂലികളാണെന്ന് വിലയിരുത്തുന്നു.