കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വിമർശനവുമായി ശശി തരൂർ ; വനിതകൾക്ക് വേണ്ടത്ര പ്രാതിനിധ്യം നൽകാത്തതിൽ വിവാദം കനക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകളെ തഴഞ്ഞതിൽ വിവാദം രൂക്ഷം . ശശി തരൂരും വനിതകളെ തഴഞ്ഞതിനെ വിമർശിച്ചു. വിജയസാധ്യത നോക്കി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നവർ എല്ലാ കാര്യങ്ങളും പരിശോധിക്കണമെന്ന് തരൂർ പറഞ്ഞു.

 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകളെ തഴഞ്ഞതിൽ വിവാദം രൂക്ഷം . ശശി തരൂരും വനിതകളെ തഴഞ്ഞതിനെ വിമർശിച്ചു. വിജയസാധ്യത നോക്കി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നവർ എല്ലാ കാര്യങ്ങളും പരിശോധിക്കണമെന്ന് തരൂർ പറഞ്ഞു. പ്രസ്താവന ഏറ്റുപിടിച്ച ബിജെപി കേരളത്തിലെ കോൺ​ഗ്രസ് വോട്ടെടുപ്പിന് മുൻപേ തന്നെ ഛിന്ന ഭിന്നമായെന്ന് വിമർശിച്ചു.

സീറ്റ് കിട്ടാത്തതിന് പിന്നാലെ കഴിവുള്ള സ്ത്രീകളെ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നിരന്തരം അവ​ഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എഐസിസി വക്താവ് ഷമ മുഹമ്മദ് ഇന്നലെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷമയുടെ വാദങ്ങളോട് യോജിച്ച് ശശി തരൂരും രം​ഗത്തെത്തുന്നത്. ജനസംഖ്യയിൽ പകുതിയും വനിതകളായിട്ടും 9.8 ശതമാനം മാത്രമേ വനിതാ സ്ഥാനാർത്ഥികൾ ഉള്ളൂവെന്നും, സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നവരുടെ കൂട്ടത്തിൽ താനില്ല, തീരുമാനം എടുക്കുന്നവർ എല്ലാ വസ്തുതകളും പരിശോധിക്കണമെന്നും നേതൃത്വത്തെ വിമർശിച്ച് ശശി തരൂർ പറയുന്നു. വനിതാ സംവരണം യാഥാർത്ഥ്യമാകുന്നതോടെ കഠിനാധ്വാനികളായ വനിതാ നേതാക്കൾക്ക് പരി​ഗണന കിട്ടുമെന്ന് കരുതുന്നതായും തരൂർ പറഞ്ഞു.

ഷമ മുഹമ്മദിന്റെയും തരൂരിന്റെയും പ്രതികരണം ആയുധമാക്കുകയാണ് ബിജെപി. ​കോൺ​ഗ്രസിന്റെ വനിതാ സംവരണ നയം ​ഗാന്ധി കുടുംബത്തിലും കൂട്ടാളികളിലും മാത്രം ഒതുങ്ങിയതാണെന്നും, ഇവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം ദീർഘകാലം രാജ്യത്ത് വനിതകൾക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും ബിജെപി വിമർശിച്ചു. കോൺ​ഗ്രസ് പ്രഖ്യാപിച്ച പട്ടികയില് 9 പേരാണ് സ്ത്രീകൾ. സിപിഎം പത്തും ബിജെപി 13 ഉം വനിതകൾക്കാണ് സീറ്റ് നൽകിയത്. അടുത്ത വർഷം ആദ്യം മുതൽ വനിത സംവരണം നടപ്പാക്കാനുള്ള ബില്ല് തിങ്കളാഴ്ച പാർലമെൻറ് പരിഗണിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ബിജെപി വിഷയം ചർച്ചയാക്കുന്നത്.