ഷെയറിനെ ചൊല്ലി തർക്കം ; തിരുവല്ലയിൽ യുവാവിന്റെ കഴുത്തിൽ ബിയർ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് സുഹൃത്ത്
തിരുവല്ലയിലെ പുളിക്കീഴിൽ ബാറിൽ നടന്ന സംഘർഷത്തിൽ യുവാവിന്റെ കഴുത്തിന് ഗുരുതര പരിക്കേറ്റ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കടപ്ര നിരണം വെട്ടിയിൽ കിഴക്കേതിൽ വീട്ടിൽ അരുൺകുമാറിനാണ് പരിക്കേറ്റത്. അരുൺ കുമാറിൻറെ സുഹൃത്തും പ്രതിയുമായ നിരണം സ്വദേശി സജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പത്തനംതിട്ട : തിരുവല്ലയിലെ പുളിക്കീഴിൽ ബാറിൽ നടന്ന സംഘർഷത്തിൽ യുവാവിന്റെ കഴുത്തിന് ഗുരുതര പരിക്കേറ്റ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കടപ്ര നിരണം വെട്ടിയിൽ കിഴക്കേതിൽ വീട്ടിൽ അരുൺകുമാറിനാണ് പരിക്കേറ്റത്. അരുൺ കുമാറിൻറെ സുഹൃത്തും പ്രതിയുമായ നിരണം സ്വദേശി സജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. വൈകിട്ട് 5 മണിയോടെ പ്രതിയായ സജിത്തിൻ്റെ ഓട്ടോറിക്ഷയിൽ അരുണും മറ്റൊരു സുഹൃത്തും ചേർന്ന് മദ്യപിക്കാനായി ബാറിൽ എത്തി.
മദ്യപാനത്തിന് ഒടുവിൽ ബാറിന് പുറത്ത് എത്തിയ മൂവരും തമ്മിൽ ഷെയറിനെ ചൊല്ലി വാക്കേറ്റമായി. വാക്കേറ്റത്തിന് ഒടുവിൽ കയ്യിൽ ഉണ്ടായിരുന്ന ഒഴിഞ്ഞ ബിയർ കുപ്പി ഉപയോഗിച്ച് സജിത്ത് അരുണിന്റെ പിൻകഴുത്തിൽ അടിക്കുകയായിരുന്നു. അടിയേറ്റ് കുപ്പി പൊട്ടിച്ചിതറി ചില്ലുകൾ തുളച്ചു കയറി അരുണിന്റെ കഴുത്തിൽ ഗുരുതര പരിക്ക് ഏൽക്കുകയായിരുന്നു. ആക്രമണത്തിന് ഇടയിൽ സജിത്തിന്റെ വലതു കൈയുടെ ചൂണ്ടുവിരലും പരിക്ക് ഏറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ നിലയിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അരുണിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയ പ്രതിയെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.