രാഹുലുമായുള്ള അടുപ്പം പാർട്ടിയിൽ വന്നശേഷം ഉണ്ടായതാണ്,വ്യക്തിപരമായി ആരിലേക്കും ചൂഴിന്നിറങ്ങിയിട്ടില്ല :ഷാഫി പറമ്പിൽ 

രാഹുലിന്റെ രാഷ്ട്രീയ പ്രവർത്തനത്തെ മാത്രമാണ് പിന്തുണച്ചതെന്നും വ്യക്തിപരമായി ഓരോരുത്തരിലേക്കും ചൂഴ്ന്നിറങ്ങിയിട്ടില്ലെന്നും ഷാഫി പറമ്പിൽ വിശദീകരിച്ചു. രാഹുലിനെതിരായ നടപടി പാർട്ടിയുടെ കൂട്ടായ തീരുമാനമാണെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.

 

കൊച്ചി:രാഹുലിന്റെ രാഷ്ട്രീയ പ്രവർത്തനത്തെ മാത്രമാണ് പിന്തുണച്ചതെന്നും വ്യക്തിപരമായി ഓരോരുത്തരിലേക്കും ചൂഴ്ന്നിറങ്ങിയിട്ടില്ലെന്നും ഷാഫി പറമ്പിൽ വിശദീകരിച്ചു. രാഹുലിനെതിരായ നടപടി പാർട്ടിയുടെ കൂട്ടായ തീരുമാനമാണെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.രാഹുലിനെതിരെ പാർട്ടി തുടക്കത്തിലെ നടപടിയെടുത്തു. രാഹുലുമായുള്ള അടുപ്പം പാർട്ടിയിൽ വന്നശേഷം ഉണ്ടായതാണ്. വ്യക്തിപരമായ അടുപ്പം രാഷ്ട്രീയത്തിലേക്ക് എത്തിച്ചതല്ല. രാഹുലിന്റെ സംഘടനാ പ്രവർത്തനത്തെയാണ് പിന്തുണച്ചത്. പാർട്ടിയിൽ പുതിയ തലമുറ വളർന്നുവരുമ്പോൾ സംഘടനപരമായ പിന്തുണ കൊടുക്കാറുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു. വ്യക്തിപരമായി ആരിലേക്കും ചൂഴിന്നിറങ്ങിയിട്ടില്ല. രാഹുലിനെതിരെ ക്രിമിനൽ പശ്ചാത്തലമുള്ള പരാതികൾ നേരത്തെ തങ്ങളുടെ പക്കൽ വന്നിട്ടില്ല. പരാതികളായി ലഭിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

'രേഖാമൂലം പരാതി വരും മുമ്പേ കോൺഗ്രസ് രാഹുലിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും പുറത്താക്കി. പാർട്ടി അംഗത്വത്തിൽ നിന്നും പാർലമെന്ററി പാർട്ടി അംഗത്വത്തിൽ നിന്നും മാറ്റി നിർത്തി. ആക്ഷേപം മാത്രമുയർന്ന സാഹചര്യത്തിൽ മറ്റൊരു പാർട്ടിയും എടുക്കാത്ത സമീപനമാണത്. അതിന് ശേഷമാണ് രേഖാമൂലം പരാതി ലഭിച്ചതും പൊലീസ് നടപടികളേക്ക് കടന്നതും', ഷാഫി പറമ്പിൽ പറഞ്ഞു.രേഖാമൂലം ലഭിച്ച പരാതി പാർട്ടി കമ്മിറ്റി അന്വേഷിക്കാനൊന്നും തീരുമാനിച്ചില്ല. കെപിസിസി അധ്യക്ഷൻ തന്നെ ഡിജിപിക്ക് കൈമാറി. പാർട്ടി കൂട്ടായെടുത്ത തീരുമാനമാണ് രാഹുലിനെ പുറത്താക്കുകയെന്നത്. പാർട്ടിയിൽ നിന്നും ഒറ്റപ്പെട്ട നിലപാട് തനിക്കില്ല. താൻ പരിപൂർണ്ണമായും പാർട്ടിക്കാരനാണ്. രാഹുലിനെതിരെ എടുത്ത നടപടികൾക്ക് വിഘാതം സൃഷ്ടിക്കുന്ന തീരുമാനങ്ങൾ ആരും കൈക്കൊണ്ടിട്ടില്ല എന്നും ഷാഫി പറമ്പിൽ പറഞ്ഞു.