ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ജാമ്യം

ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം . എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം നൽകിയത്. നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നായിരുന്നു ജാമ്യ ഹർജിയിൽ രഞ്ജിത്തിൻ്റെ വാദം.
 

കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം . എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം നൽകിയത്. നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നായിരുന്നു ജാമ്യ ഹർജിയിൽ രഞ്ജിത്തിൻ്റെ വാദം. സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിച്ചേര്‍ക്കപ്പെട്ടതില്‍ അസ്വാഭാവികതയില്ലെന്നും ജാമ്യം നല്‍കിയാൽ കേസിന്റെ ഗതിയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കേസിൽ ഡിജിറ്റൽ തെളിവുകൾ അടക്കം നേരത്തെ അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു. നേരത്തെ സംഭവം നടന്നതായി അഭിനേത്രി ആരോപിച്ച കാരവൻ പൊലീസ് പിടിച്ചെടുത്തിരുന്നു. പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്ത രഞ്ജിത്തിനെ കഴിഞ്ഞ ദിവസം കാരവാനില്‍ അടക്കം എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. വോട്ട് രേഖപ്പെടുത്താനുള്ള മൗലികാവകാശം ഉപയോഗപ്പെടുത്തണം, ആരോഗ്യസ്ഥിതി മോശമാണ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യത്തിന് വേണ്ടി രഞ്ജിത്ത് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല.


സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.