മോഡലിങ്ങിന്റെ മറവിലെ സെക്‌സ് റാക്കറ്റ് ; ഒരു പെണ്‍കുട്ടിയെ വിദേശത്തേക്ക് കടത്തിയാല്‍ ഒരു ലക്ഷം രൂപ ബിലാലിന് ; മാസം തോറും കമ്മിഷനും ; കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഫാഷന്‍ ഷോകളിലടക്കം എത്തിയാണ് പ്രതികള്‍ കുട്ടികളെ കണ്ടെത്തുന്നത്.

 

മോഡലുകള്‍ക്ക് വിദേശത്ത് വന്‍ അവസരങ്ങളും ലക്ഷങ്ങളുടെ പ്രതിഫലവും വാഗ്ദാനം ചെയ്താണ് ബിലാലും സംഘവും പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്നത്.

മോഡലിങ്ങിന്റെ മറവിലെ സെക്‌സ് റാക്കറ്റ് നടത്തിയ കേസില്‍ അറസ്റ്റിലായ ബിലാല്‍ നിരവധി യുവതികളെ വിദേശത്തേക്ക് കടത്തിയതായി കൊച്ചി പൊലീസ് കണ്ടെത്തി. ഒരു യുവതിയെ വിദേശത്ത് എത്തിച്ചാല്‍ ഏജന്റായ ബിലാലിന് ഒരുലക്ഷം രൂപ വരെ ലഭിച്ചിരുന്നതായും കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അറസ്റ്റിലായ മൂന്നാം പ്രതി അലീന സെക്‌സ് റാക്കറ്റിലെ പ്രധാന കണ്ണിയാണെന്ന് സ്ഥിരീകരിക്കുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കി. മോഡലുകള്‍ക്ക് വിദേശത്ത് വന്‍ അവസരങ്ങളും ലക്ഷങ്ങളുടെ പ്രതിഫലവും വാഗ്ദാനം ചെയ്താണ് ബിലാലും സംഘവും പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്നത്. പെണ്‍കുട്ടികളുടെ സാഹചര്യങ്ങള്‍ മുതലെടുത്താണ് ഇടപാടുകള്‍ നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ഫാഷന്‍ ഷോകളിലടക്കം എത്തിയാണ് പ്രതികള്‍ കുട്ടികളെ കണ്ടെത്തുന്നത്. ഇതിന് ബിലാലിന് കൊച്ചി കേന്ദ്രീകരിച്ച് സംഘങ്ങളുണ്ട്. പെണ്‍കുട്ടിയെ ദുബായിലേക്ക് അയക്കുമ്പോള്‍ തന്നെ ഒരു ലക്ഷം രൂപവരെ ഏജന്റിന് ലഭിക്കും. പിന്നീട് മാസംതോറും കമ്മീഷന്‍ വേറെയും. ചാരുംമൂട് സ്വദേശിയാണ് ശ്രീകുമാറെന്ന ബിലാല്‍. സംഘം യുവതികളെ അയച്ചത് ദുബായിലെ എലൈസ ഇവന്റ് എന്ന സ്ഥാപനത്തിലേക്കാണെന്നും ഒന്നാം പ്രതി സിന്ധുവിന്റെ ഉടമസ്ഥതയിലാണ് സ്ഥാപനമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇരകളില്‍ നിന്ന് വിസക്കും ടിക്കറ്റിനുമായി 4,70,000 രൂപ സിന്ധു കൈപറ്റി. സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചത് പൂര്‍ണമായും ദുബായ് കേന്ദ്രീകരിച്ചെന്നും ബിലാലിന്റെ പേരില്‍ നിരവധി ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളുമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.