കൊച്ചി തീരത്ത്  മുങ്ങിയ വിദേശ ചരക്കുകപ്പലിലെ ഏഴ് വിദേശ ജീവനക്കാര്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു

കപ്പലിലെ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള റഷ്യ, ഉക്രൈന്‍, ജോര്‍ജിയ, ഫിലിപ്പീന്‍സ് സ്വദേശികളായ ജീവനക്കാരാണ് ഹര്‍ജി നല്‍കിയത്.

 

ലൈബീരിയന്‍ പതാകയുള്ള കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് വന്‍തോതില്‍ പരിസ്ഥിതി മലിനീകരണമുണ്ടായതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നിലവിലുണ്ട്.

കൊച്ചി തീരത്ത് കഴിഞ്ഞ വര്‍ഷം മേയില്‍ മുങ്ങിയ 'എം.എസ്.സി എല്‍സ-3' (MSC ELSA-3) എന്ന വിദേശ ചരക്കുകപ്പലിലെ ഏഴ് വിദേശ ജീവനക്കാര്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ അനുമതി തേടി കേരള ഹൈക്കോടതിയെ സമീപിച്ചു. തങ്ങളെ ഒരു വര്‍ഷത്തോളമായി നിയമവിരുദ്ധമായി ഇന്ത്യയില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും പാസ്പോര്‍ട്ടുകള്‍ തിരികെ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് കപ്പലിലെ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള റഷ്യ, ഉക്രൈന്‍, ജോര്‍ജിയ, ഫിലിപ്പീന്‍സ് സ്വദേശികളായ ജീവനക്കാരാണ് ഹര്‍ജി നല്‍കിയത്.

കടല്‍ മലിനീകരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ കപ്പലിന്റെ മാസ്റ്റര്‍ ഒഴികെ മറ്റാരെയും എഫ്.ഐ.ആറില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിച്ചിട്ടും 11 മാസമായി കൊച്ചിയില്‍ തുടരാന്‍ നിര്‍ബന്ധിതരാവുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ജീവനക്കാരുടെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ഹര്‍ജി മെയ് 29-ന് കോടതി വീണ്ടും പരിഗണിക്കും. ലൈബീരിയന്‍ പതാകയുള്ള കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് വന്‍തോതില്‍ പരിസ്ഥിതി മലിനീകരണമുണ്ടായതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നിലവിലുണ്ട്.