കവിയൂരിൽ അടഞ്ഞുകിടന്ന വീട്ടിൽ തുടർച്ചയായ മോഷണം; സ്വർണം, ടി.വി, ഇൻവർട്ടർ, പിന്നാലെ സിലിൻഡറും കവർന്നു
കവിയൂർ: വാതിൽ കുത്തിത്തുറന്ന് സ്വർണമോതിരം ഉൾപ്പെടെ മോഷ്ടിച്ച വീട്ടിൽ നിന്നും വീണ്ടും കള്ളൻ ഗ്യാസ് സിലിൻഡർ കൊണ്ടുപോയി. വള്ളംകുളം പടിഞ്ഞാറ് മനയ്ക്കച്ചിറ നിലക്കത്താനത്ത് പരേതനായ എം.കെ. രാമചന്ദ്രൻനായരുടെ വീട്ടിലാണ് തുടർച്ചയായി മോഷണം നടന്നത്. രണ്ടുവർഷമായി വീട് അടഞ്ഞുകിടക്കുകയാണ്.
രാമചന്ദ്രൻനായരുടെ തുകലശ്ശേരിയിൽ താമസിക്കുന്ന മകൻ സതീഷ് ചന്ദ്രൻ ശനിയാഴ്ച രാവിലെ ഇവിടെ വന്നപ്പോഴാണ് ആദ്യമോഷണം അറിഞ്ഞത്. അടച്ചിട്ടമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരുപവൻ തൂക്കം വരുന്ന സ്വർണമോതിരം, ഓട്ടുപാത്രങ്ങൾ, ടി.വി, ഇൻവർട്ടർ എന്നിവയുൾപ്പെടെ നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് കള്ളൻ കൊണ്ടുപോയത്.
തിരുവല്ല പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഞായറാഴ്ച രാവിലെ സതീഷ് ചന്ദ്രൻ വീണ്ടും വീട്ടിലെത്തി. അപ്പോഴാണ് രണ്ടാമതും മോഷണം നടന്നതായി കണ്ടത്. വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന് അകത്തുകയറിയ സതീഷ് ചന്ദ്രൻ അടുക്കള ഭാഗത്തെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടു.
പരിശോധിച്ചപ്പോഴാണ് ഗ്യാസ് സിലിൻഡറും ഒപ്പം ടേപ്പ് റെക്കോഡറും നഷ്ടപ്പെട്ടതായി കണ്ടത്. വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. സതീഷ് ചന്ദ്രൻ നൽകിയ പരാതിയിൽ തിരുവല്ല പോലീസ് രണ്ടാമത്തെ മോഷണത്തിനും കേസെടുത്തു.