ശബരിമല യുവതി പ്രവേശനം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്  സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി  

യുവതി പ്രവേശനത്തെ അനുകൂലിച്ച സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദിയെ മാറ്റിയാണ് അഭിഷേക് മനു സിംഗ്‌വിയെ കേസിൽ ഹാജരാകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയത്.

 

 ന്യൂഡൽഹി: യുവതി പ്രവേശനത്തെ ശക്തമായി എതിർത്ത സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വിയാണ്  തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. യുവതി പ്രവേശനത്തെ അനുകൂലിച്ച സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദിയെ മാറ്റിയാണ് അഭിഷേക് മനു സിംഗ്‌വിയെ കേസിൽ ഹാജരാകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയത്. പുനഃപരിശോധന ഹർജിയിൽ ബോർഡ് മുൻ പ്രസിഡന്റ്റും, കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാല കൃഷ്‌ണന്‌ വേണ്ടി ഹാജരായിരുന്നത് അഭിഷേക് മനു സിംഗ്‌വി ആയിരുന്നു.

ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹർജിയിൽ സുപ്രീം കോടതിയുടെ അഞ്ച് അംഗ ഭരണഘടന ബെഞ്ച് വാദം കേട്ടത് 2019 ഫെബ്രുവരി 6 ന് ആയിരുന്നു. അന്ന് തിരുവിതാംകൂർ ദേവസ്വം ബോര്ഡിന് വേണ്ടി ഹാജരായിരുന്നത് സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദി ആയിരുന്നു. യുവതി പ്രവേശനത്തിനെ അനുകൂലിക്കുന്നുവെന്നും എല്ലാവർക്കും ക്ഷേത്ര പ്രവേശനത്തിന് അധികാരം ഉണ്ടെന്നുമാണ് ദ്വിവേദി അന്ന് കോടതിയിൽ വാദിച്ചത്.

ഈ വാദം ദേവസ്വം ബോർഡ് മാറ്റിയെന്ന റിപ്പോർട്ടുകൾക്കിടയിൽ ആണ് സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ഇന്ന് സുപ്രീം കോടതിയിൽ ഹാജരായത്. 2019 ഫെബ്രുവരി ആറാം തീയതി സുപ്രീം കോടതിയിൽ യുവതി പ്രവേശനത്തെ എതിർത്താണ് അഭിഷേക് മനു സിംഗ്‌വി വാദം ഉന്നയിച്ചത്. അന്ന് പ്രയാർ ഗോപാലകൃഷ്ണന് വേണ്ടി ഹാജരായ സിംഗ്‌വി അതിന് മുമ്പ് ബോർഡിന് വേണ്ടിയും ഈ കേസിൽ ഹാജരായിരുന്നു.ഒമ്പത് അംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദം എഴുതി നൽകുന്നതിന് കൂടുതൽ സമയം ബോർഡിന് വേണ്ടി ആവശ്യപ്പെട്ട് കൊണ്ടാണ് സിംഗ്‌വി ഇന്ന്  കോടതിയിൽ ഹാജരായത്. സിംഗ്‌വിക്ക് ഒപ്പം സ്റ്റാന്റിംഗ് കോൺസൽ പി എസ് സുധീറും ഹാജരായി.