എൽപിജി പ്രതിസന്ധിയ്ക്ക് ആശ്വാസം ; ഹോർമുസ് കടലിടുക്ക് കടന്ന് രണ്ടാമത്തെ എൽപിജി ടാങ്കർ നന്ദാദേവിയും ഇന്ത്യൻ തീരത്തേക്ക്
46,000 മെട്രിക് ടൺ എൽപിജിയുമായാണ് നന്ദാദേവി ഗുജറാത്തിലെ വാഡിനാർ തീരത്തെത്തിയത്.
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അടച്ചിട്ട ഹോർമുസ് കടലിടുക്ക് കടന്ന് രണ്ടാമത്തെ എൽപിജി ടാങ്കർ നന്ദാദേവിയും ഇന്ത്യൻ തീരത്തെത്തി. 46,000 മെട്രിക് ടൺ എൽപിജിയുമായാണ് നന്ദാദേവി ഗുജറാത്തിലെ വാഡിനാർ തീരത്തെത്തിയത്. ഇത് ഏകദേശം 32.4 ലക്ഷം ഗാർഹിക സിലിണ്ടറുകൾക്ക് തുല്യമാണ്. 40,000 മെട്രിക് ടൺ എൽപിജിയുമായി ആദ്യകപ്പൽ ശിവാലിക് തിങ്കളാഴ്ച ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയിരുന്നു.പിന്നാലെ നന്ദാദേവിയും എത്തിയതോടെ നിലവിലെ പാചകവാതക പ്രതിസന്ധിയിൽ ആശ്വാസമായേക്കുമെന്നാണ് സൂചന.
ലോകത്തെ ഏറ്റവും കൂടുതൽ എൽപിജി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും എൽപിജി എത്തുന്നത്. യുദ്ധത്തെതുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെയാണ് ഇന്ത്യയിൽ പാചകവാതക പ്രതിസന്ധി ഉണ്ടായത്.അതേസമയം പേർഷ്യൻ-ഗൾഫ് മേഖലയിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതാണെന്ന് തുറമുഖ മന്ത്രാലയം അറിയിച്ചു. ഹോർമുസ് കടലിടുക്ക് ഭാഗത്ത് 24 ഇന്ത്യൻ കപ്പലുകളാണ് അവശേഷിക്കുന്നത്