വേനലവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കി ; സ്‌കൂൾ വിപണിയിൽ തിരക്കോട് തിരക്ക്
കോട്ടയം: വേനലവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സാധനങ്ങൾ വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് കുട്ടികളും രക്ഷിതാക്കളും. മെയ് ആദ്യവാരത്തോടെ ഉണർന്ന സ്‌കൂൾ വിപണിയിൽ ഇപ്പോൾ കച്ചവടം തകൃതിയാണ്. ബാഗ്, കുട, നോട്ട്‌ബുക്ക്, ഇൻസ്ട്രമെന്റ് ബോക്സ്, ഷൂ, ലഞ്ച് ബോക്‌സ് എന്നിവയ്‌ക്ക് മികച്ച വിൽപ്പനയാണ്. ഇഷ്‌ട കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള ബാഗുകളും കുടകളും ബോക്സുകളുമാണ് ഇത്തവണയും വിപണിയിലെ പ്രധാന ആകർഷണം.
മുതിർന്ന കുട്ടികൾക്കായി വിവിധ ബ്രാൻഡുകളുടെ ബാഗുകളും ലഭ്യമാണ്. അവഞ്ചേഴ്സ്, സ്പൈഡർമാൻ, സൂപ്പർമാൻ തുടങ്ങി സൂപ്പർ ഹീറോകളുടെ ചിത്രങ്ങളുള്ള കുടകകളും കുട്ടികൾക്കിടയിൽ താരമാണ്. മഴ തുടങ്ങിയതോടെ റെയിൻകോട്ടിനും ആവശ്യക്കാരുണ്ട്. പ്രീ പ്രൈമറി വിദ്യാർഥികൾക്കായി ടെഡിവിയർ ബാഗുകളും എത്തിയിട്ടുണ്ട്. ഒരുകുടക്കീഴിൽ ഒരുക്കിയ സ്‌കൂൾ മാർക്കറ്റുകളിൽ ഓഫറുകളുടെ ഉത്സവമാണ്. വരുംദിവസങ്ങളിൽ വിപണിയിൽ ഇനിയും തിരക്ക് കൂടുമെന്ന് കച്ചവടക്കാർ പറയുന്നു. സ്വകാര്യ കച്ചവട സ്ഥാപനങ്ങൾക്കൊപ്പം സഹകരണ സംഘങ്ങളുടെ സ്‌കൂൾ മാർക്കറ്റുകളും സജീവം. സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മിക്ക സ്‌കൂൾ മാർക്കറ്റുകളിലും മികച്ച വിലക്കുറവാണ് ആകർഷണം. എല്ലാ പഠനോപകരണങ്ങൾക്കും 30 മുതൽ 60 ശതമാനം വരെ വിലക്കുറവുണ്ട്. ജൂൺ 15 വരെ സ്‌കൂൾ മാർക്കറ്റ് പ്രവർത്തിക്കും.