സവര്‍ക്കര്‍ ചോദ്യ വിവാദം: ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്‌പെന്‍ഷന്‍ നല്‍കിയതിന്റെ കാരണം സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും

ചരിത്രവസ്തുതകള്‍ക്ക് നിരക്കാത്തതും തെറ്റിദ്ധാരണ പരത്തുന്നതുമായ ചോദ്യം തയ്യാറാക്കിയെന്ന് ചൂണ്ടിക്കാട്ടി അന്വേഷണവിധേയമായി അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

 

'ബ്രിട്ടീഷുകാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന സ്വാതന്ത്ര്യസമര സേനാനി ആര്?' എന്ന ചോദ്യത്തിന് 'വി.ഡി. സവര്‍ക്കര്‍' എന്ന ഉത്തരം നല്‍കിയതാണ് വിവാദമായത്.

സ്‌കൂള്‍ ഫ്രീഡം ക്വിസില്‍ വി.ഡി. സവര്‍ക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉള്‍പ്പെടുത്തിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതിന്റെ കൃത്യമായ കാരണം സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് പള്ളത്തടുക്ക എ.യു.പി സ്‌കൂള്‍ അധ്യാപകനായ കെ. ഗുരുപ്രസാദ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാം ഉള്‍പ്പെട്ട ബെഞ്ച് സര്‍ക്കാരിനോട് വിശദീകരണം തേടിയത്.

ആഗസ്റ്റ് ആറിന് നടന്ന സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ഫ്രീഡം ക്വിസിലാണ് വിവാദത്തിനാസ്പദമായ സംഭവം. 'ബ്രിട്ടീഷുകാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന സ്വാതന്ത്ര്യസമര സേനാനി ആര്?' എന്ന ചോദ്യത്തിന് 'വി.ഡി. സവര്‍ക്കര്‍' എന്ന ഉത്തരം നല്‍കിയതാണ് വിവാദമായത്. ചരിത്രവസ്തുതകള്‍ക്ക് നിരക്കാത്തതും തെറ്റിദ്ധാരണ പരത്തുന്നതുമായ ചോദ്യം തയ്യാറാക്കിയെന്ന് ചൂണ്ടിക്കാട്ടി അന്വേഷണവിധേയമായി അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

എന്നാല്‍, ചോദ്യം തെറ്റാണെങ്കില്‍പ്പോലും അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് സസ്‌പെന്‍ഷന്‍ പോലുള്ള അച്ചടക്ക നടപടി ആവശ്യമുണ്ടോയെന്നും അധ്യാപകനില്‍ നിന്ന് എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടോയെന്നും കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിക്ക് പിന്നിലെ വ്യക്തമായ സാഹചര്യം അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. അധ്യാപകന്റെ സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യാന്‍ കഴിഞ്ഞ തവണ തയ്യാറാകാതിരുന്ന കോടതി, സര്‍ക്കാരിന്റെ വിശദീകരണം കേട്ട ശേഷമായിരിക്കും തുടര്‍ ഉത്തരവ് പുറപ്പെടുവിക്കുക.