സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്ന് പ്രഖ്യാപിക്കും

മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് ഇന്ന് കൈമാറും

 

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് ഉറപ്പായി.

യുഡിഎഫ് മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാകും എന്നതില്‍ അന്തിമ തീരുമാനം ഇന്ന്. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ പത്രസമ്മേളനം വിളിച്ച് പേരുകള്‍ പ്രഖ്യാപിക്കും. മന്ത്രിമാരുടെ വകുപ്പുകളും ഇന്നറിയാം. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് ഉറപ്പായി. മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് ഇന്ന് കൈമാറും. സ്പീക്കര്‍ സ്ഥാനത്തേക്ക് 3 പേരാണ് പരിഗണനയിലുളളത്. എന്‍ ശക്തന്‍, റോജി എം ജോണ്‍, വിടി ബല്‍റാം എന്നിവര്‍ പരിഗണനയിലുണ്ട്. സണ്ണി ജോസഫിന് റവന്യൂ വകുപ്പ് ലഭിക്കാനാണ് സാധ്യത. കെ മുരളീധരന് ആരോഗ്യവകുപ്പും എപി അനില്‍കുമാറിന് ടൂറിസം-എക്‌സൈസ് വകുപ്പുകളും ലഭിച്ചേക്കും.

ഉന്നത വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കുമെന്നാണ് വിവരം. പിസി വിഷ്ണുനാഥിനാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്കുള്ള സാധ്യത. സിപി ജോണിന് സഹകരണ വകുപ്പും മുഖ്യമന്ത്രിക്ക് ധനവകുപ്പിന് പുറമേ തുറമുഖ വകുപ്പും ലഭിക്കും. വനിത മന്ത്രിയായ ബിന്ദു കൃഷ്ണയ്ക്ക് സാമൂഹ്യ നീതി വകുപ്പാകും കിട്ടുക. കേരള കോണ്‍ഗ്രസിന്റെ മന്ത്രിയായ മോന്‍സ് ജോസഫിന് ജലവിഭവ വകുപ്പ് കിട്ടിയേക്കും. മുസ്ലിംലീഗിന് 2011 ലെ വകുപ്പുകള്‍ തന്നെ കിട്ടിയേക്കും.